"ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി" പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു
എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതിയതായി സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മധുരം നൽകി സ്വീകരിച്ചു . ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നാടൻ പാട്ട് കലാകാരൻ രമേഷ് ഉണർവ് ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡൻ്റ് ബിനി സതീഷ് അധ്യക്ഷത വഹിച്ചു . തുടർന്ന് രക്ഷിതാക്കൾക്ക് 'മക്കളെ അറിയാൻ' എന്ന വിഷയത്തിൽ സൗഹൃദ ക്ലബ് കോർഡിനേറ്റർ കെ ഷാജി , കരിയർ ഗൈഡൻസ് സാധ്യതകളെക്കുറിച്ച് കരിയർ ഗൈഡ് പി പ്രസാദ് എന്നിവർ ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ , പിടിഎ വൈസ് പ്രസിഡണ്ട് വി വിനീത് കുമാർ, ഹെഡ്മാസ്റ്റർ എം പി കൃഷ്‌ണ കുമാർ , പി ടി എ എക്സിക്യൂട്ടീവ് അംഗം സി കെ നൗഷാദ് , സ്റ്റാഫ് സെക്രട്ടറി പി. പി അജിത്ത് എന്നിവർ സംസാരിച്ചു . തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി
വീടുകൾക്ക് തറക്കല്ലിട്ടു.
മാടക്കുന്ന്: സംസ്ഥാന സർക്കാരിന്റെ അംബേദ്ക്കർ ഊരുവികസന പദ്ധതിയുടെ ഭാഗമായി മാടക്കുന്ന് ഉന്നതിയുടെ വികസനത്തിനായി നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് രജിത സി.സി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ വി ആർ ബാലൻ, ജസ്റ്റിൻ സിറിയക്ക് , ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എം ജി അനിൽകുമാർ , സി സി തങ്കച്ചൻ , ടി.എം ജോൺ, ആന്റണി പാറയിൽ, ഉദയൻ, മനോഹരൻ , എം വി ശാരദ എന്നിവർ സംസാരിച്ചു.
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ; വില കുറയാൻ മടിക്കുന്നു; ഇന്ന് നേരിയ ഇടിവ് മാത്രം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഉണ്ടായത് നേരിയ ഇടിവ് മാത്രം. 22 കാരറ്റ് സ്വർണം 1 ഗ്രാമിന് വെറും 10 രൂപയാണ് കുറഞ്ഞത്. 13440 രൂപയാണ് വിപണിവില. ഒരു പവന് 80 രൂപ മാത്രം കുറഞ്ഞ് 1,07,520 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും നേരിയ വിലക്കുറവ് മാത്രമാണ് ഉള്ളത്. ഗ്രാമിന് 11 രൂപ കുറഞ്ഞ് 14,662 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. പവന് 88 രൂപ കുറഞ്ഞ് 1,17,296 രൂപയുമായി.അതേസമയം, രാജ്യത്ത് സ്വർണ്ണവിലയിലുണ്ടായ വർധനവ് പ്രയോജനപ്പെടുത്തി സ്വർണപ്പണയ വായ്പകളിലും ഉയർച്ചയെന്ന് റിപ്പോർട്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ 'എക്സ്പീരിയൻ' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ശരാശരി സ്വർണ്ണപ്പണയ വായ്പാ തുക മുൻവർഷത്തെ അപേക്ഷിച്ച് 39 ശതമാനം വർദ്ധിച്ച് 1.96 ലക്ഷം രൂപയിലെത്തി. വെറും മൂന്ന് വർഷം മുൻപ്, അതായത് 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 98,000 രൂപ മാത്രമായിരുന്നു. മൂന്ന് വർഷം കൊണ്ട് ശരാശരി വായ്പാ തുക കൃത്യം ഇരട്ടിയായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡിവൈഎഫ്ഐ ബാഡ്മിൻ്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
കണിയാമ്പറ്റ: 2026 ജൂലൈ 17,18,19 തിയ്യതികളിൽ മാനന്തവാടിയിൽ വച്ച് നടക്കുന്ന ഡിവൈഎഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് കമ്മിറ്റി കണിയാമ്പറ്റ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച് വയനാട് ജില്ലാ ബാഡ്മിൻ്റെൺ ഡബിൾസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. വിജയികൾക്കുള്ള സഖാവ്: മേമാടൻ ഹംസ സ്മാരക പ്രൈസ് മണി 3001 രൂപക്കും കാരി ബ്രദേഴ്സ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും കണിയാമ്പറ്റയിൽ നിന്നുള്ള സലീം, ഷമീർ എന്നിവർ അർഹരായി.രണ്ടാം സ്ഥാനക്കാർക്കുള്ള സഖാവ്. ശശിധരൻ വാഴക്കണ്ടി സ്മാരക റണ്ണേഴ്സ് പ്രൈസ്മണി 2001 രൂപയ്ക്കും സഖാവ്. നാസർ വളംവെട്ടി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും തോണിച്ചാൽ സ്വദേശികളായ അമൃത് , ആൽബിൻ എന്നിവരും അർഹരായി.ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് സഖാവ് പി ജംഷീദ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സലിം കണിയാമ്പറ്റ അധ്യക്ഷനായി. ചടങ്ങിൽ ടി എസ് സുരേഷ്, ജംഷീർ മേമാടൻ,ഷിബു കണിയാമ്പറ്റ, ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറർ കെഎ ടോണി, ബ്ലോക്ക് പ്രസിഡണ്ട് പിആർ ജിതേഷ് എന്നിവർ സംസാരിച്ചു.
വിറച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ; മെക്സികോ പ്രീക്വാർട്ടറിൽ പുറത്ത്
2026 ഫിഫ ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരെ വിറച്ച് ജയിച്ച് ഇംഗ്ലണ്ട്. അടികളും തിരിച്ചടികളുമായി നീണ്ട മത്സരത്തിൽ മെക്സികോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോൾ മികവാണ് ഇംഗ്ലണ്ടിന്റെ ജയത്തിൽ നിർണായകമായത്. മത്സരത്തിന്റെ 54 - ആം മിനിറ്റിൽ ജാരെൽ ക്വാൻസ റെഡ് കാർഡ് കണ്ട് പുറത്തതായതോടെ ഇംഗ്ലണ്ട് പത്ത് പേരായി ചുരുങ്ങുകയും ചെയ്തിരുന്നു.ഇംഗ്ലണ്ടായിരുന്നു മത്സരത്തിൽ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിൽ മത്സരത്തിന്റെ 36, 38 മിനിറ്റുകളിലായിരുന്നു മെക്സിക്കോയുടെ ഗോൾ വലകുലുക്കികൊണ്ട് ബെല്ലിംഗ്ഹാം മിന്നലാട്ടം നടത്തിയത്. വെറും ഒരൊറ്റ മിനിറ്റിന്റെ വ്യത്യാസം മാത്രമേ ഇരുഗോളുകളും തമ്മിൽ ഉള്ളൂ. ആദ്യ മിനിറ്റുകളിൽ ഒരു ഒഴുക്കിന് തുടങ്ങിയ മത്സരം പിന്നീട് തീപാറും പോരാട്ടം ആവുകയായിരുന്നു
വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു
ചൂരൽമല ദുരന്തത്തെ ധീരമായും മാതൃകാപരമായും അതിജീവിച്ച തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി. സിദ്ദിഖ് കൈമാറി. കൽപ്പറ്റ ടൗൺഷിപ്പിൽ നടന്ന ചടങ്ങിൽ ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ. വി. അബ്രഹാം അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം പി. പി ആലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സണും കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡൻഡുമായ ചിന്നമ്മ ജോസ് , കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അരുൺ ദേവ്, എള്ളിൽ മുസ്തഫ, സിബിച്ചൻ കരിക്കേടം, വി ഡി രാജു, നസീർ കെ., ഗിരിജ മോഹൻദാസ്, ആർ രാജൻ, ഒ. ജെ. ബിന്ദു, നസിയ ഫാത്തിമ, സുധാദേവി, രജനി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ
കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്കെതിരായ പരാതികൾ പഠിക്കാൻ സമിതിയെ നിയോഗിക്കാൻ സർക്കാർ. ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി സി പി ജോൺ, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതി നടപ്പിലായതോടെ വരുമാന നഷ്ടം നേരിടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വെല്ലുവിളി. യുഡിഎഫ് സർക്കാരിൻറെ ഇന്ദിരാ ഗ്യാരണ്ടി ജനപ്രിയമാകുമ്പോൾ സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. പ്രതിദിനം കനത്ത വരുമാനം നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാരിൻറെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബസുടമകൾ രംഗത്തെത്തിയിരുന്നു.
ബ്രസീലിനെ തകർത്ത് നോർവേ ക്വാർട്ടറിൽ
ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ചു. ലോകകപ്പ് വേദിയിൽ നോർവെക്ക് മുന്നിൽ ബ്രസീലിന് വീണ്ടും അടി തെറ്റി. 28 വർഷം മുൻപ് കണ്ടതിന്റെ തനിയാവർത്തനം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു. വരാനിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ മത്സരത്തിന്റെ തുടക്കത്തിലേ കണ്ടതാണ്. മൂന്നാം മിനിറ്റിൽ ബ്രസീലിന്റെ വല നോർവേ കുലുക്കിയെങ്കിലും ഓഫ്സൈഡിൽ രക്ഷപ്പെട്ടു.പത്താം മിനിറ്റിൽ മുന്നിലെത്താൻ കിട്ടിയത് സുവർണ്ണാവസരം . കൂന്യയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗുമറൈസിന് ലക്ഷ്യത്തിലെത്തിക്കാൻ ആയില്ല. അവിടം മുതൽ ബ്രസീലിന്റെ വില്ലനായത് നോർവേ ഗോൾ കീപ്പർ നീൽലൻഡ്.ഗോളിനായി ബ്രസീൽ നിരന്തരാക്രമണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല രണ്ടാം പകുതി ഇരുടീമുകളും പതിഞ്ഞ തുടക്കം.പകരക്കാരനായി എത്തിയ എൻട്രിക്ക് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് പുറത്തേക്ക് അടിച്ചു. എഴുപതിഒൻപതാം മിനിറ്റ് അതുവരെ ബ്രസീലിയൻ പ്രതിരോധം വിടാതെ പിന്തുടർന്ന ഏർലിൻ ഹാലൻഡ് ആ പൂട്ട് പൊട്ടിച്ചു സുന്ദരമായ ഹെഡറിലൂടെ നോർവേ മുന്നിലെത്തിച്ചു. കളിയുടെ നിശ്ചിത നിശ്ചിത സമയത്തിന്റെ അവസാനത്തിൽ പ്രതിരോധത്തിന്റെ പിഴവിലൂടെ ഹർലിങ്ങിന്റെ രണ്ടാം പ്രഹരം. ബ്രസീലിന്റെ പതനം.
പ്ലസ് വണ്‍ ക്ലാസ് നാളെ മുതല്‍; ഇതുവരെ പ്രവേശനം നേടിയത് 3,59,890 വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ഇന്നലെ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. ക്ലാസുകള്‍ നാളെ ആരംഭിക്കും. 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,83,570 പേരും എയ്ഡഡ് സ്‌കൂളുകളിലെ മെരിറ്റ് സീറ്റില്‍ 1,28,282 പേരും മാനേജ്മെന്റ് സീറ്റില്‍ 16,584 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,674 പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10,589 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 1191 പേരും പ്രവേശനം നേടി.സര്‍ക്കാര്‍ മെരിറ്റില്‍ 8611, എയ്ഡഡ് മെരിറ്റില്‍ 3685, എയ്ഡഡ് മാനേജ്മെന്റില്‍ 21,747, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 4118, അണ്‍ എയ്ഡഡില്‍ 42,876, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 338 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. സയന്‍സിന് 3425 സീറ്റും ഹ്യൂമാനിറ്റീസിന് 2745 സീറ്റും കൊമേഴ്‌സില്‍ല്‍ 2441 സീറ്റും സര്‍ക്കാര്‍ മേഖലയില്‍ ഒഴിവുണ്ട്. എയ്ഡഡ് മേഖലയില്‍ സയന്‍സിന് 14,637 സീറ്റുകളും ഹുമാനിറ്റീസിന് 6565 സീറ്റുകളും കൊമേഴ്‌സിന് 8368 സീറ്റുമാണ് ഒഴിവുള്ളത്.
സീനിയർ ഡിവിഷൻ സിവിൽ ജഡ്‌ജ് ആർ അനിതയുടെ വീട്ടിലെ മോഷണ ശ്രമം പ്രതി പിടിയിൽ
സീനിയർ ഡിവിഷൻ സിവിൽ ജഡ്‌ജ് ആർ അനിതയുടെ വീട്ടിലെ മോഷണ ശ്രമം പ്രതി പിടിയിൽതൊട്ടിൽ പാലം കാവിലുംപാറ, മംഗളേരി പാറമ്മൽ വീട്ടിൽ അജ്‌മലിനെയാണ് മാനന്തവാടി പോലീസ് നാദാപുരത്ത് നിന്ന് പിടികൂടിയത്.ജൂൺ 27 ന് മാനന്തവാടി തോണിച്ചാലിലെ വീട്ടിലായിരുന്നു മോഷണ ശ്രമം.
സുഗന്ധഗിരി മ്യൂസിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി
സുഗന്ധഗിരി ഗോത്ര വർഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവർഗ മ്യൂസിയമാണ് സുഗന്ധഗിരിയിൽ ഒരുങ്ങുന്നതെന്നും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അറിയപ്പെടുന്ന പ്രധാന ഗോത്രവർഗ വിജ്ഞാന കേന്ദ്രമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 10 ഏക്കറിൽ നിർമാണം പൂർത്തിയാവുന്ന മ്യൂസിയത്തിൻ്റെ ആദ്യഘട്ടം നവംബർ പകുതിയോടെ ഉദ്ഘാടനത്തിന് സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെയും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലെയും ഗോത്ര ജന വിഭാഗത്തിൻ്റെ സംസ്കാരവും പാരമ്പര്യവും പരമ്പരാഗത അറിവുകളും അടയാളപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഗോത്ര ജനവിഭാഗങ്ങൾ നടത്തിയ ധീരമായ ചെറുത്തുനിൽപ്പിൻ്റെ ചരിത്രവും മ്യൂസിയത്തിൻ്റെ ഭാഗമായി മാറും. ജില്ലയിലെ അറിയപ്പെടുന്നവരും ഇതുവരെ അറിയപ്പെടാത്താവരുമായ 120ൽ അധികം ഗോത്ര വർഗ സ്വതന്ത്ര്യ സമര സേനാനികളുടെ ചരിത്രം വിശദമായ വിദഗ്ധ പഠനത്തിലൂടെ രേഖപ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെയാണ് മ്യൂസിയം നിർമ്മാണം പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻ്റ് ഡവലപ്മെൻ്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻ്റ് ഷെഡ്യൂൾഡ് ട്രൈബ്സിന് (കിർത്താട്സ്) ആണ് നടത്തിപ്പ് ചുമതല.ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.നിലവിൽ ആദ്യഘട്ടത്തിൻ്റെ 60 ശതമാനത്തോളം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കേന്ദ്ര സർക്കാരുമായുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി അഡ്വ. ടി സിദ്ധിഖ് പറഞ്ഞു. മ്യൂസിയത്തിലേക്കുള്ള റോഡ് നിർമാണത്തിൻ്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിനൊപ്പം എൻ ഊര് ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിക്കുന്നതിനുള്ള സാധ്യതാ പഠനവും നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. സംസ്ഥാന ബജറ്റിൽ വയനാടിനായി പ്രഖ്യാപിച്ച ട്രൈബൽ സർവകലാശാല സുഗന്ധഗിരി ഗോത്രവർഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയവുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ അബ്ദുൽ നാസർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി പ്രിൻസിപ്പൽ ആർക്കിടെക്ട് രാജേഷ് രാമചന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
ജി.എച്ച്.എസ്.എസ്. തരുവണയിൽ വിജയോത്സവം സംഘടിപ്പിച്ചു
തരുവണ: ജി.എച്ച്.എസ്.എസ്. തരുവണയിൽ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ മുഫീദ തസ്‌നി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. വാർഡ് മെമ്പർ മമ്മൂട്ടി മദനി ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും എസ്.പി.സി., എൻ.എം.എം.എസ്., യു.എസ്.എസ്., രാജ്യാപുരസ്കാർ ജേതാക്കളെയും വിവിധ അക്കാദമിക, പാഠ്യേതര, കായിക മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെയും അനുമോദിച്ചു. സ്കൂളിൻ്റെ ഭൗതിക സൗകര്യ വികസനത്തിൽ സഹകരിച്ച കണിയാൻകണ്ടി ഉസ്മാനെയും അലോഹ പൂർവ്വവിദ്യാർത്ഥിസംഘടനെയെയും എസ്.പി.സി. ഡി.ഐ. കെ.നൗഫലിനെയും ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തെ വിദ്യാലയത്തിന്റെ അക്കാദമിക-പാഠ്യേതര നേട്ടങ്ങൾ, വികസന പ്രവർത്തനങ്ങൾ, ഭാവിപദ്ധതികൾ എന്നിവ പ്രധാനാധ്യാപിക നിഷ ആൻ ജോയ് റിപ്പോർട്ടിലൂടെ അവതരിപ്പിച്ചു. എസ്.എം.സി. ചെയർമാൻ ഇസ്മായിൽ എ., മദർ പി.ടി.എ. പ്രസിഡന്റ് ആരിഫ കെ., മുൻ പ്രധാനാധ്യാപകൻ മുസ്തഫ എം., മുൻ പ്രിൻസിപ്പൽ ജെസ്സി എം. ജെ., വിദ്യാർഥി പ്രതിനിധി മാസ്റ്റർ ഷാൻ റഹീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് അഷ്റഫ് എം. കെ. സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപ് കുമാർ കെ. നന്ദിയും രേഖപ്പെടുത്തി. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.
യാത്രയയപ്പ് നൽകി
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കി മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ജിജി കെ എ ക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി യാത്രയയപ്പ് നൽകി. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഉപഹാരം സംസ്ഥാന സ്പോർട്സ് കൗൺസിൽ എം മധു നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പീറ്റർ ടിവി സജീവൻ കെ അയ്യൂബ് അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ് സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇലകുളം, ബോഡി ബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറി രമേശ്, ഖോ -ഖോ അസോസിയേഷൻ സെക്രട്ടറി വിനോദ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എ ഡി ജോൺ എന്നിവർ സംസാരിച്ചു. ജില്ലാ സ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് കെ പി വിജയ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് താലിബ് നന്ദി പറഞ്ഞു
നാട്ടു കലാകാരക്കൂട്ടം കലാകാരന്മാർക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു
നാടൻ കലാരൂപങ്ങളും നാടൻ പാട്ടുകളും ചരിത്രത്തിൽ നിന്നും മാഞ്ഞു പോയെന്നുംഅവ രേഖപ്പെടുത്തേണ്ട ഉത്തരവാദിത്തമാണ് കലാകാര കൂട്ടായ് മക്കുള്ളതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പത്മശ്രീ ചെറു വയൽ രാമൻ പറഞ്ഞു. വയനാട് ജില്ലയിലെ നാട്ടു കലാകാരന്മാരുടെ സംഘടനയായ നാട്ടു കലാകാരക്കൂട്ടം ജില്ലാ കൺവെൻഷനിൽ നാട്ടു കലാകാരക്കൂട്ടംകലാകാരന്മാർക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു കൽപ്പറ്റ എസ്.ഡി.എം. എൽ.പി സ്കൂളിൽ മുൻസിപ്പൽ വൈസ് ചെയർമാൻ സൗമ്യ ഉദ്ഘാടനം ചെയ്തു.പത്മശ്രീ ചെറു വയൽ രാമൻ മുഖ്യാതിഥിയായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കൾ, ട്രഷർ വിജയൻ ഗോത്ര മൊഴി, സംസ്ഥാന കമ്മറ്റി അംഗം പ്രമോദ് തുടിതാളം എന്നിവർ സംസാരിച്ചു.പ്രസിഡന്റ് രമേഷ് ഉണർവ് സ്വാഗതവുംമജേഷ് രാമൻ നന്ദിയുംപറഞ്ഞു.നാടൻ പാട്ടുകളും നാടൻ കലാ അവതരണങ്ങളും തുടർന്ന് നടന്നു.
വനമഹോത്സവം 2026: കല്ലുമുക്കിൽ വിദ്യാർത്ഥികൾക്കായി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.
സുൽത്താൻബത്തേരി: വനമഹോത്സവത്തോടനുബന്ധിച്ച് (ജൂലൈ 1-7) വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും കൽപ്പറ്റ സാമൂഹ്യവനവൽക്കരണ റെയിഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജയശ്രീ എച്ച്.എസ്.എസ് കല്ലുവയൽ ഫോറസ്ട്രി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻബത്തേരി റേഞ്ചിൽ കല്ലുമുക്ക് സെക്ഷനിൽ വച്ചായിരുന്നു ക്യാമ്പ്.സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അംബിക വി.എൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കല്ലുമുക്ക് സെക്ഷൻ ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി. മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവൽക്കരണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു ബി.പി സ്വാഗതമാശംസിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് അധ്യാപകരായ വൈശാഖ് പി.വി, ശുഭ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷൈജു പി.കെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്ലാസ്സ് നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വനയാത്ര, വിത്തൂട്ട്, വൃക്ഷത്തൈ നടീൽ എന്നിവയും സംഘടിപ്പിച്ചു.കല്ലുമുക്ക് സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. അനൂജ്, ശ്യാംജിത്ത് സി, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാരായ രജിത കെ.വി, കേളു വി.വി, ഫോറസ്റ്റ് വാച്ചർ ദിനേശ് എം.പി എന്നിവർ വനയാത്രയ്ക്ക് നേതൃത്വം നൽകി. ക്യാമ്പ് അവലോകനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു. സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സജി പ്രസാദ് കെ.പി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷന് കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കാരക്കുന്ന്, മെച്ചന, പുഴക്കലിടം, വാളൽ, മാടക്കുന്ന്, കരിഞ്ഞകുന്ന് ഭാഗങ്ങളിൽ നാളെ (ജൂലൈ 6) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവേകാനന്ദ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂലൈ 6) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും
വിജയികൾക്ക് അനുമോദനവും,പരിസ്ഥിതി മാസാചരണവും സംഘടിപ്പിച്ചു
ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും,പരിസ്ഥിതി മാസാചരണവും നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ എബി ജോസഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.വിജയികളെ മെമെന്റോ നൽകി ആദരിച്ചു.പരിസ്ഥിതി മാസാചരണം"നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായി ടിഷ്യൂ കൾച്ചർ വാഴകൾ വിതരണം ചെയ്തു.ജെയിംസ്,പി.വി.സാബു,ഷീജ മനു എന്നിവർ സംസാരിച്ചു.
കെ-ടെറ്റ് വെരിഫിക്കേഷൻ സർവ്വീസിലുള്ള അധ്യാപകരെ ഒഴിവാക്കണം: കെ പി എസ് ടി എ
കെ - ടെറ്റ് പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തുമ്പോൾ നിലവിൽ സേവനത്തിലുള്ള അധ്യാപകരെ ഒഴിവാക്കണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സേവനത്തിൽ നിന്നും വിരമിക്കാൻ അഞ്ചു വർഷത്തിൽ കൂടുതലുള്ള അധ്യാപകർ കെ - ടെറ്റ് പരീക്ഷ ജയിക്കണമെന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നിരവധിപേർ പരീക്ഷ എഴുതി ജയിച്ചിട്ടുണ്ട്. സർവ്വീസിലുള്ളവരുടെ വിവരങ്ങൾ സർക്കാരിൻ്റെ പക്കൽ ഉള്ളതുകൊണ്ടുതന്നെ ഇവരുടെ നേരിട്ടുള്ള സർട്ടിഫിക്കറ്റ് പരിശോധന ഒഴിവാക്കേണ്ടതാണെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എല്ലാജില്ലകളിലും നടന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുത്തവർക്ക് ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകൊണ്ട് വലിയ പ്രയാസങ്ങൾ ഉണ്ടായിട്ടുള്ളത് പ്രതിഷേധാർഹമാണെന്നും ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ, സെക്രട്ടറി ടി എം അനൂപ് , ട്രഷറർ സി കെ സേതു എന്നിവർ അറിയിച്ചു.
എല്‍പിജി വിതരണത്തിലെ പ്രതിസന്ധി; ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ റിഫൈനറി പ്രൊഡക്ഷന്‍ ടാങ്കറുകള്‍ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഗ്രീന്‍ഫീല്‍ഡ് റിഫൈനറി-കം-പെട്രോകെമിക്കല്‍ കോംപ്ലക്‌സില്‍ നിന്നുള്ള ടാങ്കറുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. രാജസ്ഥാന്‍ സര്‍ക്കാരും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും സംയുക്തമായി വികസപ്പിച്ചെടുത്ത സംരംഭം കൂടിയാണിത്.ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി രാജസ്ഥാനില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയില്‍ ഇനി യൂറിയ ക്ഷാമമുണ്ടാകില്ലെന്നും പറഞ്ഞു. നിലവിലെ പ്രതിസന്ധി താത്കാലികം മാത്രം. മധ്യേഷ്യയിലെ യുദ്ധത്തിന്റെ പ്രത്യാഘാതം കര്‍ഷകരെയും ബാധിച്ചു. എങ്കിലും നയതന്ത്ര ബന്ധങ്ങള്‍ മൂലം പ്രതിസന്ധിയെ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുന്ന തിരക്കിലാണെന്നും മോദി വിമര്‍ശിച്ചു. ആഭ്യന്തര എണ്ണ വിതരണം പരിമിതമായിരുന്നിട്ടും രാജ്യം വലിയ പ്രതിസന്ധി നേരിട്ടല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില രാജ്യങ്ങള്‍ ഇന്ധനവില 40 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിച്ചു. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇന്ധന പ്രതിസന്ധിയെ ഇന്ത്യ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു._
'അമ്മ ഫണ്ടില്‍ നിന്ന് ചിലര്‍ തട്ടിപ്പ് നടത്തി, ചോദ്യം ചെയ്തപ്പോള്‍ അപമാനിക്കാന്‍ ശ്രമം'; തന്റെ പോരാട്ടം പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്‍
താരസംഘടന അമ്മയിലെ തര്‍ക്കം തുടരുന്നു. തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്‍. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും ശ്വേത മേനോന്‍ പറയുന്നു. അമ്മയുടെ ഫണ്ടിൽ നിന്ന് ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി. അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട കലാകാരൻമ്മാർക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല. എത്ര നിശബ്ദതയാക്കാൻ ശ്രമിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്.

