Kerala
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ; വില കുറയാൻ മടിക്കുന്നു; ഇന്ന് നേരിയ ഇടിവ് മാത്രം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഉണ്ടായത് നേരിയ ഇടിവ് മാത്രം. 22 കാരറ്റ് സ്വർണം 1 ഗ്രാമിന് വെറും 10 രൂപയാണ് കുറഞ്ഞത്. 13440 രൂപയാണ് വിപണിവില. ഒരു പവന് 80 രൂപ മാത്രം കുറഞ്ഞ് 1,07,520 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും നേരിയ വിലക്കുറവ് മാത്രമാണ് ഉള്ളത്. ഗ്രാമിന് 11 രൂപ കുറഞ്ഞ് 14,662 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. പവന് 88 രൂപ കുറഞ്ഞ് 1,17,296 രൂപയുമായി.അതേസമയം, രാജ്യത്ത് സ്വർണ്ണവിലയിലുണ്ടായ വർധനവ് പ്രയോജനപ്പെടുത്തി സ്വർണപ്പണയ വായ്പകളിലും ഉയർച്ചയെന്ന് റിപ്പോർട്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ 'എക്സ്പീരിയൻ' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ശരാശരി സ്വർണ്ണപ്പണയ വായ്പാ തുക മുൻവർഷത്തെ അപേക്ഷിച്ച് 39 ശതമാനം വർദ്ധിച്ച് 1.96 ലക്ഷം രൂപയിലെത്തി. വെറും മൂന്ന് വർഷം മുൻപ്, അതായത് 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 98,000 രൂപ മാത്രമായിരുന്നു. മൂന്ന് വർഷം കൊണ്ട് ശരാശരി വായ്പാ തുക കൃത്യം ഇരട്ടിയായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ
കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്കെതിരായ പരാതികൾ പഠിക്കാൻ സമിതിയെ നിയോഗിക്കാൻ സർക്കാർ. ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി സി പി ജോൺ, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതി നടപ്പിലായതോടെ വരുമാന നഷ്ടം നേരിടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വെല്ലുവിളി. യുഡിഎഫ് സർക്കാരിൻറെ ഇന്ദിരാ ഗ്യാരണ്ടി ജനപ്രിയമാകുമ്പോൾ സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. പ്രതിദിനം കനത്ത വരുമാനം നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാരിൻറെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബസുടമകൾ രംഗത്തെത്തിയിരുന്നു.
പ്ലസ് വണ്‍ ക്ലാസ് നാളെ മുതല്‍; ഇതുവരെ പ്രവേശനം നേടിയത് 3,59,890 വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ഇന്നലെ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. ക്ലാസുകള്‍ നാളെ ആരംഭിക്കും. 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 1,83,570 പേരും എയ്ഡഡ് സ്കൂളുകളിലെ മെരിറ്റ് സീറ്റില്‍ 1,28,282 പേരും മാനേജ്മെന്റ് സീറ്റില്‍ 16,584 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,674 പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 10,589 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 1191 പേരും പ്രവേശനം നേടി.സര്‍ക്കാര്‍ മെരിറ്റില്‍ 8611, എയ്ഡഡ് മെരിറ്റില്‍ 3685, എയ്ഡഡ് മാനേജ്മെന്റില്‍ 21,747, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 4118, അണ് എയ്ഡഡില്‍ 42,876, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ 338 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. സയന്‍സിന് 3425 സീറ്റും ഹ്യൂമാനിറ്റീസിന് 2745 സീറ്റും കൊമേഴ്സില്ല് 2441 സീറ്റും സര്‍ക്കാര്‍ മേഖലയില്‍ ഒഴിവുണ്ട്. എയ്ഡഡ് മേഖലയില്‍ സയന്‍സിന് 14,637 സീറ്റുകളും ഹുമാനിറ്റീസിന് 6565 സീറ്റുകളും കൊമേഴ്സിന് 8368 സീറ്റുമാണ് ഒഴിവുള്ളത്.
സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ആർ അനിതയുടെ വീട്ടിലെ മോഷണ ശ്രമം പ്രതി പിടിയിൽ
സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ആർ അനിതയുടെ വീട്ടിലെ മോഷണ ശ്രമം പ്രതി പിടിയിൽതൊട്ടിൽ പാലം കാവിലുംപാറ, മംഗളേരി പാറമ്മൽ വീട്ടിൽ അജ്മലിനെയാണ് മാനന്തവാടി പോലീസ് നാദാപുരത്ത് നിന്ന് പിടികൂടിയത്.ജൂൺ 27 ന് മാനന്തവാടി തോണിച്ചാലിലെ വീട്ടിലായിരുന്നു മോഷണ ശ്രമം.
'അമ്മ ഫണ്ടില്‍ നിന്ന് ചിലര്‍ തട്ടിപ്പ് നടത്തി, ചോദ്യം ചെയ്തപ്പോള്‍ അപമാനിക്കാന്‍ ശ്രമം'; തന്റെ പോരാട്ടം പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്
താരസംഘടന അമ്മയിലെ തര്‍ക്കം തുടരുന്നു. തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും ശ്വേത മേനോന് പറയുന്നു. അമ്മയുടെ ഫണ്ടിൽ നിന്ന് ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി. അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട കലാകാരൻമ്മാർക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല. എത്ര നിശബ്ദതയാക്കാൻ ശ്രമിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്.
അതിശക്തമായ മഴ വരുന്നു, രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ അലർട്ട്, മീൻപിടിത്തത്തിന് വിലക്ക് തുടരും
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. മൂന്ന് ജില്ലകളിൽ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി
കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി.കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വര്‍ദ്ധിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഇതോടെ ഓണം സീസണില്‍ കോഴിയിറച്ചി വിലയും ഉയരും. വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് സംഘടനകളുടെ ആവശ്യം.അതേസമയം, സംസ്ഥാനത്ത് പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് വിലക്കയറ്റം. മഴക്കാലം ശക്തമായതോടെ വിപണിയില്‍ ഇഞ്ചിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കിലോയ്ക്ക് 260 രൂപയാണ് ഇഞ്ചിയുടെ വില. രണ്ടാഴ്ച കൊണ്ടാണ് വിലയില്‍ കാര്യമായ മാറ്റം ഉണ്ടായത്. മൊത്തവ്യാപാര വില കിലോയ്ക്ക് 230 രൂപ മുതല്‍ 300 രൂപ വരെയായി തുടരുകയാണ്. ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 160 രൂപയായിരുന്നു വില.കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധിയും വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങളാണെന്നാണ് കണക്കാക്കുന്നത്.
എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം; പ്രശ്ന പരിഹാരത്തിൽ ഇടപെടാതെ സർക്കാർ, കെൽട്രോണിന് നൽകാനുള്ളത് 55 കോടി
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച് എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം. കെൽട്രോണിന് സർക്കാർ പണം നൽകാത്തിനെ തുടർന്നാണ് സേവനം നിർത്തിയത്. സർക്കാർ ഇതുവരെ പ്രശ്നപരിഹാരത്തിൽ ഇടപെട്ടിട്ടില്ല. 55 കോടി രൂപയാണ് കെൽട്രോണിന് നൽകാനുള്ളത്. പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് സേവനദാതാക്കൾ സേവനം നിർത്തിയിരുന്നു. സ്വന്തം നിലയിൽ പ്രശ്നം പരിഹരിക്കാൻ കെൽട്രോൺ നീക്കം. മറ്റ് വരുമാനങ്ങളിൽ നിന്നും പണമെടുത്ത് ഇൻ്റർനെറ്റ് ദാതാക്കൾക്ക് നൽകാനാണ് ശ്രമം.ഇൻർനെറ്റ് സേവനദാതാക്കള്‍ക്കുള്ള പണം മുടങ്ങിയതോടെയാണ് പ്രവർത്തനങ്ങള്‍ മുഴുവൻ അവതാളത്തിലായത്. പണത്ത ചൊല്ലി സർക്കാർ ഗതാഗത അതോററ്റിയും തമ്മിൽ തർക്കം തുടരുകയാണ്. പിഴപ്പണത്തിൽ നിന്നാണ് കെൽട്രോണിന് പണം തിരികെ നൽകേണ്ടത്. അതോററ്റിയുടെ അക്കൗങ്ങിലേക്ക് സർക്കാർ കൃത്യമായി പണം കൈമാറുന്നില്ല. കരാറിൽ അതോററ്റി പണം നൽകാൻ പറഞ്ഞിട്ടില്ലെന്നാണ് ഗതാഗത അതോററ്റി പറയുന്നത്. പണം അതോററ്റി നൽകണമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരും ദിവസങ്ങളിൽ മധ്യകേരത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
തൊട്ടാല്‍ പൊള്ളും ബീഫ്; 15-ാം തീയതി മുതല്‍ വില കൂടും
കോഴിക്കോട്: മലബാര്‍ മേഖലയില്‍ ഈ മാസം 15 മുതല്‍ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറല്‍ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്. പുതുക്കിയ വിലയനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും. പഴയ നിരക്കനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 360 രൂപയുമായിരുന്നു വില.കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് വില വര്‍ദ്ധിച്ചതാണ് ഇറച്ചിയുടെ വില വര്‍ദ്ധിക്കാന്‍ കാരണം.മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും വില വര്‍ദ്ധിക്കാന്‍ കാരണമായി. മറ്റ് ജില്ലകളിലും സാഹചര്യമനുസരിച്ച് വില വര്‍ദ്ധിക്കും. നിലവില്‍ തെക്കന്‍ മേഖലകളില്‍ 520 മുതല്‍ 600 രൂപക്ക് വരെ കച്ചവടം ചെയ്യുന്നവരുണ്ട്.ട്രോളിങ് നിരോധനക്കാലമായതിനാൽ മത്സ്യലഭ്യത കുറഞ്ഞതോടെ മീൻവിലയും കുത്തനെ കൂടിയിട്ടുണ്ട്. മഴ കനത്തതോടെ ചെറുവള്ളങ്ങൾ കടലിലിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. മത്തി കിലോയ്ക്ക് 600 രൂപയോളമാണ് നിലവിലെ വില.
ട്രെയിനില്‍ ഒഴിവുളള സീറ്റ് കണ്ടെത്തണോ?; ഫോണ്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്താം
കണ്‍ഫേംഡ് ട്രെയിന്‍ ടിക്കറ്റ് ലഭിക്കുന്നത് അല്പം ബുദ്ധിമുട്ടുളള കാര്യമാണ്. അതുകൊണ്ടുതന്നെ ടിക്കറ്റ് കണ്‍ഫേം ആകാനായി ആളുകള്‍ പലപ്പോഴും രണ്ടോ മൂന്നോ മാസം മുമ്പ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാറാണ് പതിവ്. എങ്കിലും ടിക്കറ്റ് സ്ഥിരീകരിക്കപ്പെടുന്നതിന് പകരം RAC യിലോ വെയിറ്റിംഗ് ലിസ്റ്റിലോ തുടരാറുണ്ട്. അതിനാല്‍ ട്രെയിന്‍ യാത്രയില്‍ സീറ്റ് ആവശ്യമുണ്ടെങ്കില്‍ ഇനി ബുദ്ധിമുട്ടേണ്ടതില്ല. ഓണ്‍ലൈന്‍ വഴി പരിശോധിച്ച് ഏതൊക്കെ സീറ്റുകള്‍ ലഭ്യമാണെന്ന് അറിയാന്‍ കഴിയും.എങ്ങനെ പരിശോധിക്കാന്‍ കഴിയുംട്രെയിനിലെ ഒഴിവുള്ള സീറ്റ് വിവരങ്ങള്‍ പരിശോധിക്കാന്‍ IRCTC Rail Connect ആപ്പ് ഉപയോഗിക്കാം.ഇതിനായി ആദ്യം നിങ്ങളുടെ മൊബൈലില്‍ IRCTC Rail Connect ആപ്പ് തുറക്കണം.ശേഷം ഹോം സ്ക്രീനിലെ Trains എന്ന ഓപ്ഷനിലേക്ക് പോകുക.തുടര്‍ന്ന് Charts/Vacancies ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.ഇനി ട്രെയിന്‍ നമ്പര്‍, യാത്രാ തീയതി, ബോര്‍ഡിംഗ് സ്റ്റേഷന് എന്നിവ നല്‍കുക.ഇതിനുശേഷം Get Train Chart ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിലവിലെ ട്രെയിന്‍ ചാര്‍ട്ട് നിങ്ങളുടെ മുന്നില്‍ തുറക്കും. ഒഴിവുള്ള സീറ്റുകള്‍ നിങ്ങള്‍ക്ക് കാണാനും കഴിയും.ഒഴിഞ്ഞ സീറ്റ് എങ്ങനെ തിരിച്ചറിയാം?ചാര്‍ട്ട് തുറന്നുകഴിഞ്ഞാല്‍ മുഴുവന്‍ സീറ്റിംഗ് വിവരങ്ങളും കാണാന്‍ കഴിയും. പച്ച നിറം നോക്കി ഒഴിവുള്ള സീറ്റുകളെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. (പച്ച നിറം ഒഴിവുള്ള സീറ്റുകളെ സൂചിപ്പിക്കുന്നു). കൂടാതെ, ഏത് സ്റ്റേഷനില്‍ ഏതൊക്കെ സീറ്റുകള്‍ ഒഴിവാകുമെന്ന് അറിയാനും കഴിയും.ഒഴിവുള്ള സീറ്റ് എങ്ങനെ ലഭിക്കും?ചാര്‍ട്ടില്‍ ഒഴിവുള്ള സീറ്റ് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ട്രെയിനിലെ ടിടിഇയോട് സംസാരിക്കുക. നിയമങ്ങള്‍ അനുസരിച്ച്, ഒഴിവുള്ള സീറ്റ് ടിടിഇ നിങ്ങള്‍ക്ക് നല്‍കിയേക്കാം. പക്ഷേ നിങ്ങളുടെ സീറ്റിന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ്നിരക്ക് ഈടാക്കുന്നതെന്ന് ഓര്‍മ്മിക്കുക.
സ്വർണവില മുന്നോട്ട് തന്നെ: 3 ദിവസത്തിനിടെ പവന് 3560 രൂപയുടെ വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവന് 22 കാരറ്റ് സ്വർണത്തിന്റെ വില 1,07,800 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈ ഒന്നിന് രാവിലെ രേഖപ്പെടുത്തിയ 1,03,240 രൂപ എന്നുള്ളതാണ് മാസത്തിലെ കുറഞ്ഞ നിരക്ക്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളിൽ വില വളരെ വേഗം ഉയരുകയായിരുന്നു.22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ വർധിച്ച് 13,475 രൂപയാപ്പോള്‍ ഒരു പവന് സ്വർണത്തിന് 2360 രൂപ വർധിച്ചാണ് 1,07,800 എന്ന നിലയിലേക്ക് എത്തിയത്. എന്നാല്‍ ഒരു പവന് സ്വർണം ആഭരണമായി ജ്വല്ലറിയില്‍ നിന്ന് വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 5% പണിക്കൂലിയും 3% ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 1,17,000 രൂപയോളം നല്‍കേണ്ടി വരും. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 241 രൂപ വർധിച്ച് 11,025 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 322 രൂപ വർധിച്ച് 14,700 രൂപയുമായി.
ഇന്നും ശക്തമായ മഴ; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഉള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും.നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പ് അറിയിച്ചു.കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ 2.8 മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം
ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ഒരു മാസം പിന്നിടുമ്പോൾ, ലഹരിക്കെതിരെ 'ഉണർന്ന് പെരുമ്പാവൂർ' എന്ന പ്രഖ്യാപനവുമായി ‘തൂഫാൻ ജാഗരൺ’ ജനകീയ പ്രതിരോധത്തിന് ഇന്ന് തുടക്കം. ആസാമിലെ മില്ലുകൾ പൂട്ടിയപ്പോൾ ജീവിതം പ്രതിസന്ധിയിലായ മനുഷ്യരെ നെഞ്ചോട് ചേർത്ത്, മികച്ച ശമ്പളവും സൗകര്യങ്ങളും നൽകി സ്വന്തം പോലെ സ്വീകരിച്ച നാടാണ് പെരുമ്പാവൂർ. കഠിനാധ്വാനം കൊണ്ട് അവരീ മണ്ണിനെ ഒരു 'മിനി ഇന്ത്യ'യാക്കി മാറ്റി.എന്നാൽ, വിയർപ്പൊഴുക്കി ജീവിക്കുന്ന ഈ മനുഷ്യരെ മറയാക്കി ലഹരിമാഫിയകൾ പിടിമുറുക്കാൻ ശ്രമിക്കുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെ അഭിസംബോധന ചെയ്യാൻ പെരുമ്പാവൂർ ഇന്ന് ഒന്നിച്ചു കൂടുകയാണ് - ‘തൂഫാൻ ജാഗരണിലൂടെ’ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാൻ പതാക ഉയർത്തി പെരുമ്പാവൂർ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലും.
അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോന്
താരസംഘടനയായ അമ്മയില്‍ അധികാര തര്‍ക്കം. ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോന് പ്രസിഡന്റായ ഭരണ സമിതി ഒന്നാകെ രാജി വച്ചിരുന്നു. പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയും നിലവില്‍ വന്നു. അഡ്ഹോക്ക് കമ്മിറ്റിയുടെ യോഗം ഇന്ന് കൊച്ചിയില്‍ നടന്നിരുന്നു. ശ്വേത മേനോന് അടക്കമുള്ളവര്‍ സംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗമായ ഗണേഷ് കുമാറും ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്. അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് ശ്വേതയുടെ പ്രതികരണം. കുറ്റാരോപിതരായ ചില സ്ഥാപിത താല്പര്യങ്ങള് അമ്മയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കുറിപ്പിലുണ്ട്.
കര്‍ണാടക മോഡല്‍ കേരളത്തിലും! മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു; 23 വയസ് നിർബന്ധമാക്കും
സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കാനാണ് ആലോചന. കർണാടക മോഡൽ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. 'നോ ഐഡി നോ എൻട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാനാണ് ആലോചന. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാവുന്ന തരത്തിൽ കര്‍ശനമാക്കാനാണ് ആലോചന. 'നോ ഐഡി നോ എൻട്രി' എന്ന കര്‍ണാടക മാതൃകയിലാണ് 23 വയസ്സാകാത്തവര്‍ക്ക് മദ്യ വിൽക്കുന്നതിനുള്ള നിരോധനം കര്‍ശനമാക്കുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽപന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്. എക്സൈസ് മന്ത്രി കണ്ട ഫയൽ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
‘ഒരു ബീയര്‍ കുടിച്ചിരുന്നു, പിടിച്ചതിലും വലുതായിരുന്നു മാളത്തിൽ’; വെരി വെരി സോറിയെന്ന് ഹെലൻ ഓഫ് സ്പാർട്ട
കണ്ണൂർ ∙ മദ്യപിച്ച് വാഹനം ഓടിച്ചതിനു കേസെടുത്തതിനു പിന്നാലെ വിഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലന് ഓഫ് സ്പാര്‍ട്ട എന്ന ധന്യ. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന വിഡിയോയില്‍ താൻ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയതിന്റെ പരിശോധന റിപ്പോര്‍ട്ടും പങ്കുവയ്ക്കുന്നുണ്ട്. ഒരു ബീയര്‍ കുടിച്ചുവെന്നത് താന്‍ നിഷേധിക്കുന്നില്ലെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഹെലൻ ഓഫ് സ്പാർട്ട പറയുന്നു. ‘‘ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. ജീവിതത്തില്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ല. പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനത്തില്‍ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്നുപറയുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയില്‍ ഒരു ബീയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. എന്റെ വണ്ടിയും ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വാഹനം ചെക്ക് ചെയ്യാമെന്ന് പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസമായി സംഭവം നടന്നിട്ട്. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്ബോക്സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ആവര്‍ത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി’’ – ഹെലൻ ഓഫ് സ്പാർട്ട പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ എഫ്ഐആറില്‍ പരാമർശമുണ്ടായിരുന്നു.
വിഴിഞ്ഞം ഓഹരികൈമാറ്റം സർക്കാർ അറിഞ്ഞിരുന്നു; ബക്കാർഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും കാട്ടി: പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്സി ഓഹരികൈമാറ്റത്തില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഓഹരികൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു. അദാനിയുടെ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.'എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രം ആലോചിക്കാന്‍ കഴിയുന്ന കാര്യത്തില്‍ അവിടെയുള്ള അദാനിക്കമ്പനിക്ക് ഇത്ര ധൈര്യത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ കഴിഞ്ഞത്. അവിടെയാണ് വ്യക്തതയുണ്ടാവേണ്ടത്', പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎസ്സി വന്നാല്‍ വിഴിഞ്ഞത്ത് വിദേശകമ്പനിയുടെ ആധിപത്യം ഉണ്ടാകുമെന്നും അദാനിക്ക് സര്‍ക്കാര്‍ വഴങ്ങരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിലും പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചു. നികുതി നിര്‍ദേശമുള്ള ധനബില്‍ ഒളിച്ചുകടത്തിയെന്നും ബക്കാര്‍ഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും മുഖ്യമന്ത്രി കാണിച്ചെന്നും പിണറായി വിജയന് പറഞ്ഞു.
മഴ തുടരും: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇതിനോടനുബന്ധിച്ച് രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേർക്ക് ഷിഗെല്ല രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് 76, വയനാട് 26, തൃശൂർ 14, ആലപ്പുഴ 5, എന്നീ നാല് ജില്ലകളിലാണ് ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം 36, തിരുവനന്തപുരം 19, കണ്ണൂർ 13, കൊല്ലം 15, ഇടുക്കി 3, എറണാകുളം 4, പാലക്കാട് 6, പത്തനംതിട്ട 1 എന്നിവിടിങ്ങളിലും ജൂൺ, ജൂലൈ മാസങ്ങളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു.
മന്ത്രി പറഞ്ഞ 'വൻ ഐഡിയ', ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ; പത്തനംതിട്ട സ്റ്റാൻഡിലെ വീഡിയോ വൈറൽ
പ്രതിസന്ധിയിലായ സ്വകാര്യ ബസുകള്‍ ടിക്കറ്റിതര വരുമാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്ന ഗതാഗത മന്ത്രി സി പി ജോണിന്റെ ആഹ്വാനം ഏറ്റെടുത്ത് സ്വകാര്യ ബസ് ജീവനക്കാര്‍. വരുമാന മാർഗ്ഗം കണ്ടെത്താൻ സ്വകാര്യ ബസുകളിൽ പലഹാര കച്ചവടം തുടങ്ങിയിരിക്കുകയാണ് ജീവനക്കാർ. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറെക്കുറെ കാലിയായ സ്വകാര്യ ബസിൽ മുറുക്കും അച്ചപ്പവും മിക്സ്ച്ചറും വിൽക്കുന്ന ജീവനക്കാരന്റെ വീഡിയോ ആണ് വൈറലായിട്ടുള്ളത്.കെഎസ്ആർടിസിയിൽ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി പി ജോൺ മറ്റ് വരുമാന മാർഗ്ഗം കണ്ടെത്തണമെന്ന് പറഞ്ഞത്. കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നതുപോലെ അവര്‍ക്കും പരസ്യം നല്‍കാവുന്നതാണ്. കാര്‍ഗോ സംവിധാനം സ്വകാര്യ ബസുകളില്‍ കൊണ്ടുവരുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് ആലോചിച്ച് പരിഹാരം കാണുമെന്ന് നേരത്തെ നിയമസഭയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.
ചക്രവാതച്ചുഴിയും ന്യൂനമർദ സാധ്യതയും; കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂന മർദ്ദ പാത്തി കർണാടക ഗുജറാത്ത് തീരത്തേക്ക് മാറി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം; പലതവണ പറഞ്ഞ കാര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ബജറ്റില്‍ വെട്ടിക്കുറച്ചത് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ജി ആർ അനിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫണ്ട് വെട്ടിക്കുറച്ചത് മൂലം തദ്ദേശ സ്ഥാപനങ്ങളില്‍ ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജി ആര് ചൂണ്ടിക്കാട്ടി. എന്നാല്‍ പലതവണ പറഞ്ഞ കാര്യമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം ഗൗരവത്തിലെടുത്തില്ല. ആവര്‍ത്തിച്ച് പറഞ്ഞ കാര്യം റൂള്‍ 15 ആയി കൊണ്ടുവരുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവും അംഗങ്ങളും ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റില്‍ വകയിരുത്തിയിരുന്നത് 11,189 കോടിയാണെങ്കില്‍ ഇത്തവണ അത് 8655.45 കോടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1533.55 കോടിയുടെ കുറവുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍വെച്ച പ്ലാന്‍ പൂര്‍ണമായും നടപ്പിലാകാത്തതുകൊണ്ടാണ് തുക കുറയ്ക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 35,000 കോടിയുടെ പ്ലാനില്‍ 20,500 കോടി കിട്ടില്ലെന്ന് ഉറപ്പായി. ഇല്ലാത്ത പദ്ധതിവെച്ച് ഫണ്ട് നല്കാന് പറ്റുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സാഹചര്യം ഇതാണെങ്കിലും തങ്ങള്‍ പല പോംവഴികളും കണ്ടെത്തി. അയ്യായിരം കോടി രൂപ മാത്രമാണ് പ്ലാനില്‍ നിന്ന് കുറച്ചത്. ഇതിന്റെ ആനുപാതികമായ കുറവ് എല്ലാ വകുപ്പുകളിലും ഉണ്ടായിട്ടുണ്ട്. കുറവുണ്ടാകാത്തത് എസ് സി, എസ് ടി വകുപ്പിലും ഫിഷറീസ് വകുപ്പിലും മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗജന്യ യാത്രാക്കാലത്ത് ഞെട്ടിച്ച് സർക്കാർ, 100 കോടി കെഎസ്ആർടിസിക്ക് നൽകി, ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കി
കെ എസ് ആർ ടി സി ജീവനക്കാർക്ക് ഏറെ കാലത്തിന് ശേഷം മാസത്തിലെ അവസാന ദിവസമായ തന്നെ ശമ്പളം വിതരണം ചെയ്തു. ഒന്നാം തീയതിക്ക് മുൻപായി ശമ്പളം നൽകാൻ ഈ മാസം സർക്കാർ 100 കോടി രൂപയാണ് കെ എസ് ആർ ടി സിക്ക് അനുവദിച്ചത്. സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയത് വഴി കെ എസ് ആർ ടി സിക്ക് പ്രതിമാസം 55 കോടി രൂപയോളം വരുമാന നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര സാമ്പത്തിക സഹായവും കൃത്യസമയത്തുള്ള ശമ്പള വിതരണവും നടന്നിരിക്കുന്നത്.
തൊഴിലുറപ്പ് വേതനം ഉയർത്തി; കേരളത്തിലെ തൊഴിലാളികള്‍ക്ക് ഇനി 400 രൂപയിലേറെ കൂലി വാങ്ങാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി (വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ആക്ട്) ഇന്നുമുതൽ പ്രാബല്യത്തിൽ. ഇതോടെ തൊഴിലുറപ്പ് വേതനം 401 രൂപയായി ഉയരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് മറ്റൊരു പ്രത്യേകത. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ ജോലികൾ പൂർത്തിയാക്കാൻ ഇന്നു വരെയാണ് സംസ്ഥാന സർക്കാരുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും സമയം അനുവദിച്ചിരിക്കുന്നത്.ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് ഇനി മുതൽ പ്രവൃത്തികൾ വരിക. കേന്ദ്രീകൃത പോർട്ടൽ വഴി തൊഴിലാളികൾക്ക് രാജ്യത്ത് എവിടെയിരുന്നും ജോലി ആവശ്യപ്പെടാം. ജോലി ആവശ്യപ്പെട്ട് 15 ദിവസത്തിനകം തൊഴിൽ നൽകണമെന്നാണ് വ്യവസ്ഥ. അത് നടപ്പായില്ലെങ്കിൽ സംസ്ഥാന സർക്കാർ തൊഴിലാളിക്ക് തൊഴിലില്ലായ്മ വേതനം നൽകേണ്ടിവരും.പുതിയ പദ്ധതിക്കു കീഴില്‍ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. കായിക അധ്വാനം വേണ്ട പ്രവൃത്തികളാണ് പുതിയ പട്ടികയിലുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളില്‍ കൂടുതല്‍ പേരും 60 വയസിനു മുകളിലുള്ളവരായതിനാല്‍ ഇതു പ്രയാസമുണ്ടാക്കും. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ വിഭാഗങ്ങളിലാണ് പ്രവൃത്തികള്‍.
ജൂലൈയിൽ വിലയിടിഞ്ഞ് സ്വർണത്തിന്റെ തുടക്കം
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 12, 905 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വർണത്തിന് 1,03,240 രൂപയാണ് വില. ഇന്നലെ ഉച്ചയ്ക്ക് 1320 രൂപ വർധിച്ചതായി കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ടിരുന്നു. രാവിലെ വില കുറയുകയാണുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. അതേ സമയം വെള്ളി വിലയിൽ ഇന്ന് രാവിലേക്ക് വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 240 രൂപയും ഒരു 10 ഗ്രാം വെള്ളിക്ക് 2400 രൂപ രൂപയാണ് വില
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇരു ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: മൺസൂണിനെ പഴിച്ച് കെഎസ്ഇബി; സഭയില്‍ മന്ത്രി സണ്ണി ജോസഫിൻ്റെ പ്രസ്താവന ഇന്ന്
സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മൺസൂണിനെ പഴിച്ച് കെഎസ്ഇബി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിയന്ത്രണം ഇനിയും തുടരുന്നുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. അതേസമയം, വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും.കെഎസ്ഇബി ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിൽ സംസ്ഥാനത്തെ ജലസംഭരണികളിലെ വെള്ളത്തിൻ്റെ അളവ് വ്യക്തമാക്കുന്നുണ്ട്. നിലവിൽ 21.31% മാത്രമാണ് ഡാമുകളിലെ ജലം. കഴിഞ്ഞ വർഷം ഇതേസമയം, 60.65 ശതമാനം ജലം ഉണ്ടായിരുന്നു. ഇതിൽ മഴ ലഭ്യമാകാത്തത് മൂലമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നത് എന്ന വാദവും കെഎസ്ഇബി വ്യക്തമാക്കുകയാണ്. ഈ വാദം ഇന്ന് സഭയിൽ ചട്ടം 300 പ്രകാരം മന്ത്രി സണ്ണി ജോസഫ് നടത്തുന്ന പ്രസ്താവനയിൽ ഉണ്ടാകും.മണസൂൺ ഇത്തവണ ദുർബലമാകുമെന്നത് കാലാവസ്ഥ വകുപ്പ് ഉൾപ്പടെ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്. അതേസമയം, ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകൾ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായും കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് എടുത്തു ചാടി; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയിലേക്ക് എടുത്തു ചാടിയ യുവാവ് മരിച്ചു. കുറുമ്പയില്‍ താഴോത്ത് മീത്തല്‍ പ്രമോദ് (48) ആണ് മരിച്ചത്. ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് പ്രമോദ് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ നല്കിയ വിവരം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.പ്രമോദിന്റേത് അപകടമല്ല ആത്മഹത്യയാണെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. അപകടം ഉണ്ടായ ഉടന്‍ നാട്ടുകാരും വടകര പൊലീസും ചേര്‍ന്ന് പ്രമോദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ചന്ദ്രന്റെയും ലീലയുടെയും മകനാണ്. ഭാര്യ: സഗില. മക്കള്‍: പ്രിന്‍സ്, ഹരിപ്രിയ.
