general
എല്‍പിജി വിതരണത്തിലെ പ്രതിസന്ധി; ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ റിഫൈനറി പ്രൊഡക്ഷന്‍ ടാങ്കറുകള്‍ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഗ്രീന്‍ഫീല്‍ഡ് റിഫൈനറി-കം-പെട്രോകെമിക്കല്‍ കോംപ്ലക്സില്‍ നിന്നുള്ള ടാങ്കറുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. രാജസ്ഥാന് സര്‍ക്കാരും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡും സംയുക്തമായി വികസപ്പിച്ചെടുത്ത സംരംഭം കൂടിയാണിത്.ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി രാജസ്ഥാനില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയില്‍ ഇനി യൂറിയ ക്ഷാമമുണ്ടാകില്ലെന്നും പറഞ്ഞു. നിലവിലെ പ്രതിസന്ധി താത്കാലികം മാത്രം. മധ്യേഷ്യയിലെ യുദ്ധത്തിന്റെ പ്രത്യാഘാതം കര്‍ഷകരെയും ബാധിച്ചു. എങ്കിലും നയതന്ത്ര ബന്ധങ്ങള്‍ മൂലം പ്രതിസന്ധിയെ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുന്ന തിരക്കിലാണെന്നും മോദി വിമര്‍ശിച്ചു. ആഭ്യന്തര എണ്ണ വിതരണം പരിമിതമായിരുന്നിട്ടും രാജ്യം വലിയ പ്രതിസന്ധി നേരിട്ടല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില രാജ്യങ്ങള്‍ ഇന്ധനവില 40 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിച്ചു. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇന്ധന പ്രതിസന്ധിയെ ഇന്ത്യ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു._
ബെംഗളൂരുവിൽ KSRTC ബസിന് തീപിടിച്ചു; പയ്യന്നൂരിൽ നിന്ന് പോയ ബസിനാണ് തീപിടിച്ചത്
ബെംഗളൂരു: പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകീട്ട് 7 മണിയോടെ ബെംഗളൂരുവിന് സമീപം കെങ്കേരി എന്ന സ്ഥലത്ത് വച്ചായിരുന്നു തീപിടുത്തം. ബസിന്റെ മുൻഭാഗത്താണ് തീപിടുത്തം ഉണ്ടായത്. പുക ഉയർന്നതോടെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
വിമാന ടിക്കറ്റ് നിരക്കിൽ വൻ മാറ്റം! ഈ യാത്രികരെ നെഞ്ചോട് ചേർത്ത് ഇൻഡിഗോ
ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി 'ഇൻഡിഗോ ലൈറ്റ്'; പുതിയ ഇക്കോണമി നിരക്ക് അവതരിപ്പിച്ചു. കുറഞ്ഞ ചെലവിൽ വിമാനയാത്ര ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ഇൻഡിഗോ പുതിയ'ഇൻഡിഗോ ലൈറ്റ്' (IndiGo Lite) ഇക്കോണമി നിരക്ക് അവതരിപ്പിച്ചു. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ മാത്രം തെരഞ്ഞെടുത്ത് അതിന് മാത്രം പണം നൽകാൻ കഴിയുന്ന രീതിയിലാണ് ഈ പുതിയ നിരക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.2026 ജൂലൈ ഒന്നുമുതൽ ഇൻഡിഗോയുടെ ഔദ്യോഗിക ബുക്കിങ് പ്ലാറ്റ്ഫോമുകൾ വഴി ഈ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 15, 2026 മുതൽ ആരംഭിക്കുന്ന യാത്രകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഇൻഡിഗോയുടെ എല്ലാ നോൺ-സ്റ്റോപ്പ് ആഭ്യന്തര, അന്തർദേശീയ സർവീസുകളിലും ഏകദിശ, റൗണ്ട് ട്രിപ്പ്, മൾട്ടി-സിറ്റി ബുക്കിങ്ങുകൾക്കും ഈ നിരക്ക് ബാധകമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഈ സൗകര്യം ലഭിക്കും.ഇൻഡിഗോ ലൈറ്റ് നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് പരമാവധി ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് കൊണ്ടുപോകാൻ അനുമതിയുണ്ടാകും. കൂടാതെ വിമാനത്തിലെ സീറ്റ് സൗജന്യമായി ഓട്ടോ അസൈൻ ചെയ്യപ്പെടും. ചെക്ക്-ഇൻ ബാഗേജ്, ഇഷ്ടാനുസൃത സീറ്റ് തിരഞ്ഞെടുക്കൽ, വിമാനത്തിനുള്ളിലെ ഭക്ഷണം, 'ഫാസ്റ്റ് ഫോർവേഡ്' ഉൾപ്പെടെയുള്ള പ്രാഥമിക സേവനങ്ങൾ എന്നിവ അധിക തുക നൽകി ആവശ്യാനുസരണം വാങ്ങാനാകും. ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ഈ സേവനങ്ങൾ അനുവദിക്കുക.
ഈ 4 തെറ്റുകള്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണമാകും; കരുതലോടെയിരുന്നാല്‍ അപകടം ഒഴിവാക്കാം
ഭക്ഷണം വേഗത്തില്‍ പാചകം ചെയ്യാനും, കുറഞ്ഞ ഗ്യാസ് മതിയെന്നതിനാലും പ്രഷര്‍ കുക്കറുകള്‍ മിക്കവാറും എല്ലാ വീടുകളിലും ഉപയോഗിക്കുന്നു. പക്ഷേ പ്രഷര്‍ കുക്കര്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് അപകടം ക്ഷണിച്ചുവരുത്തും. ചിലപ്പോള്‍ ചെറിയ അശ്രദ്ധ പോലും കുക്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണമാകും. അതുകൊണ്ടുതന്നെ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണമാകുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്നും ഇത് ഒഴിവാക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.കുക്കറില്‍ അമിതമായി ഭക്ഷണം നിറയ്ക്കുന്നത്അപകടമുണ്ടാക്കുന്നതില് ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഒരു കാരണം കുക്കറില്‍ അമിതമായി ഭക്ഷണം നിറയ്ക്കുന്നതാണ്. പക്ഷേ ഇങ്ങനെ ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്. പാചകം ചെയ്യുമ്പോള്‍ കുക്കറില്‍ എപ്പോഴും കുറച്ച് സ്ഥലം അവശേഷിപ്പിക്കണം. അത് നീരാവി പുറത്തേക്ക് പോകാന്‍ സഹായിക്കും. കുക്കറില്‍ എന്തെങ്കിലും വിഭവം പാചകം ചെയ്യുമ്പോള്‍ നുര രൂപപ്പെടാറുണ്ട്. ഈ നുര പലപ്പോഴും കുക്കറിന്റെ സുരക്ഷാ വാല്‍വുകളെയും ദ്വാരങ്ങളെയും തടയുന്നു. നീരാവി പുറത്തേക്ക് പോകുന്നത് തടയപ്പെട്ടാല്‍ കുക്കറിനുള്ളിലെ മര്‍ദ്ദം അപകടകരമായ നിലയിലേക്ക് ഉയരും. ഇത് പൊട്ടിത്തെറിക്ക് കാരണമാകും.റബ്ബര്‍ ഗാസ്കറ്റിന്റെ തകരാര്മറ്റൊരു പ്രധാന കാരണം കുക്കറിന്റെ റബ്ബര്‍ ഗാസ്കറ്റിന്റെ തകരാറാണ്. കുക്കറിന്റെ മൂടിയിലെ റബ്ബര്‍ വളയം മൂടിക്കും പാത്രത്തിനും ഇടയില്‍ ഒരു ഇറുകിയ സീല്‍ സൃഷ്ടിക്കുന്നു. ഇത് നീരാവി പുറത്തേക്ക് പോകുന്നത് തടയുകയും ശരിയായ മര്‍ദ്ദം നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ കാലക്രമേണ ഈ റബ്ബര്‍ വളയം തേഞ്ഞുപോകുകയോ കട്ടിയാവുകയോ, പൊട്ടിപോവുകയോ ചെയ്യുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നീരാവി പുറത്തേക്ക് പോകാന്‍ തുടങ്ങുന്നു. അല്ലെങ്കില്‍ കുക്കറിനുള്ളില്‍ മര്‍ദ്ദം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഈ റബ്ബര്‍ രണ്ടുമൂന്ന് മാസത്തിലൊരിക്കല്‍ പരിശോധിക്കണം. എന്തെങ്കിലും വിള്ളലുകളോ കീറലുകളോ കണ്ടെത്തിയാല്‍ ഉടനടി മാറ്റിസ്ഥാപിക്കുകയും വേണംസേഫ്റ്റി വാല്‍വിനുണ്ടാകുന്ന പ്രശ്നംഅപകടമുണ്ടാകാനുള്ള മൂന്നാമത്തെ കാരണം കുക്കറിന്റെ സേഫ്റ്റി വാല്‍വിനുണ്ടാകുന്ന പ്രശ്നമാണ്. സേഫ്റ്റി വാല്‍വിലൂടെ അധിക നീരാവി പുറത്തേക്ക് പോയി അടഞ്ഞുപോകാറുണ്ട്. പലപ്പോഴും, പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തിന്റെ ഭാഗങ്ങളോ നുരയോ ഈ വാല്‍വില്‍ കുടുങ്ങി ദ്വാരം പൂര്‍ണ്ണമായും തടയുന്നു. ദ്വാരം അടഞ്ഞുപോകുമ്പോള്‍ നീരാവിക്ക് പുറത്ത് പോകാന്‍ ഒരു മാര്‍ഗവും ഉണ്ടാവില്ല. കൂടാതെ കുക്കറിനുളളിലെ മര്‍ദ്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ഒടുവില്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പാചകം ചെയ്യുന്നതിനുമുമ്പ് ഈ വാല്‍വ് വൃത്തിയാക്കുകയും അത് അടഞ്ഞുപോയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.കുക്കര്‍ വളരെ വേഗത്തില്‍ തുറക്കുന്നത്നാലാമത്തെതും വളരെ സാധാരണവുമായ ഒരു തെറ്റ് കുക്കര്‍ നീരാവി പോകുന്നതിന് മുന്‍പ് വളരെ വേഗത്തില്‍ തുറക്കുന്നതാണ്. ഇത് വളരെ അപകടകരമാണ്. കാരണം കുക്കറിനുള്ളില്‍ ധാരാളം മര്‍ദ്ദവും ചൂടുള്ള നീരാവിയും ഉണ്ട്. അത് മുഴുവനായി പുറത്ത് പോകാതെ പെട്ടെന്ന് തുറന്നാല്‍ അത് നിങ്ങളെ പൊള്ളിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍ കുക്കര്‍ സ്വയം തണുക്കാന്‍ അനുവദിക്കുകയോ വിസിലിന് ശേഷം പ്രഷര്‍ റിലീസ് വാല്‍വിലൂടെ പതുക്കെ നീരാവി പുറത്തുവിടുകയോ ചെയ്യുന്നത് എപ്പോഴും നല്ലതാണ്.ഈ ലളിതമായ കാര്യങ്ങള്‍ ശ്രദ്ധക്കുന്നതിലൂടെ പ്രഷര്‍ കുക്കറുമായി ബന്ധപ്പെട്ട അപകടങ്ങള്‍ എളുപ്പത്തില്‍ ഒഴിവാക്കാനാകും.
ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കാറുണ്ടോ?; എങ്കില്‍ ഇക്കാര്യം അറിഞ്ഞിരുന്നോളൂ.
സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ കുറവാണ്. എന്നാല്‍ നിങ്ങളില്‍ എത്രപേര്‍ ചാര്‍ജ് ചെയ്തതിന് ശേഷം ചാര്‍ജര്‍ അവിടെത്തന്നെ പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കാറുണ്ട്. അത് പ്ലഗില്‍നിന്ന് വേര്‍പെടുത്തി വയ്ക്കാനുള്ള മടികൊണ്ടാവാം അല്ലേ?. എന്നാല്‍ ഈ ചെറിയ അശ്രദ്ധ ഗണ്യമായ വൈദ്യുതി നഷ്ടത്തിന് കാരണമാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?.ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്താലും ഇല്ലെങ്കിലും, വൈദ്യുതി ഉപഭോഗം തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരു ചാര്‍ജര്‍ ഒരു വര്‍ഷം മുഴുവന്‍ പ്ലഗ് ഇന്‍ ചെയ്തുവച്ചാല്‍ ഏകദേശം 150 രൂപയുടെ വൈദ്യുതി നഷ്ടമായേക്കാം. ഈ ചെലവ് ക്രമേണ വര്‍ദ്ധിക്കുകയും വരുമാനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുംഎങ്ങനെയാണ് ചാര്‍ജര്‍ വൈദ്യുതി ഉപയോഗം വര്ധിപ്പിക്കുന്നത്ആവശ്യമില്ലാതെ ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്തിരിക്കുമ്പോള്‍, അത് വളരെ ചെറിയ അളവില്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ. ഇതിനെ വാമ്പയര്‍ പവര്‍ അല്ലെങ്കില്‍ ഫാന്‍ഡം ലോഡ് എന്ന് വിളിക്കുന്നു. ഈ ഉപഭോഗം നിസ്സാരമാണെന്ന് തോന്നുമെങ്കിലും, പലരും ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വൈദ്യുതി നഷ്ടം ഗണ്യമായി വര്‍ദ്ധിക്കുന്നു.വൈദ്യുതി പാഴാക്കലിന്റെ വര്‍ദ്ധിച്ചുവരുന്ന ആഘാതംഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നു. അവരില്‍ പലര്‍ക്കും ഈ ശീലം ഉണ്ടെങ്കില്‍, അത് ഗണ്യമായ ഊര്‍ജ്ജ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ഇത് പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ ഊര്‍ജ്ജം പാഴാക്കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് സാമ്പത്തിക സ്ഥിതിയെ മാത്രമല്ല, വൈദ്യുതി ഉത്പാദനത്തിനും പരിസ്ഥിതിക്കും അപകടകരമാണ്വൈദ്യുതി പാഴാക്കാതിരിക്കാനുള്ള വഴികള്‍ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം, ചാര്‍ജര്‍ ഉടന്‍ പ്ലഗില്‍നിന്ന് ഊരിവയ്ക്കണം.സ്വിച്ച് ഓഫ് ചെയ്ത ശേഷം, ചാര്‍ജര്‍ ഊരി മാറ്റി വയ്ക്കുക.രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ വയ്ക്കരുത്.മള്‍ട്ടി-പ്ലഗ് സ്വിച്ച് ഉപയോഗിച്ച് എല്ലാ ഉപകരണങ്ങളും ഒരേസമയം ഓഫ് ചെയ്യുക.
സ്വർണവില കുറഞ്ഞു, പക്ഷെ വാങ്ങാന്‍ ഓടാതെ ജനം: പകരം കൈയ്യിലുള്ള സ്വർണം വിറ്റ് കാശാക്കുന്നത് കൂടി
ന്യൂഡൽഹി: സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവയിലുണ്ടായ വൻ വർധനവും വിപണിയിലെ വിലയിടിവും കാരണം സ്വർണ്ണ വാങ്ങുന്ന കാര്യത്തില്‍ കടുത്ത ജാഗ്രത പുലർത്തി ഇന്ത്യന്‍ ഉപഭോക്താക്കള്‍. തീരുവ വർധനയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെ ആവശ്യകതയിൽ 70 ശതമാനത്തിലധികം ഇടിവുണ്ടായെന്നാണ് ഇന്ത്യ ബുളളിയൻ ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കുന്നത്. ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് മാറ്റിവെക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെ, മെയ് 13-നാണ് കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്.പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയും നികുതി വർധനവുമാണ് വിപണിയിൽ പെട്ടെന്നുള്ള ഡിമാൻഡ് കുറയാൻ കാരണമായതെന്നും സുരേന്ദ്ര മേത്ത വിലയിരുത്തുന്നു. പുതിയ സ്വർണ്ണം വാങ്ങാൻ ഉപഭോക്താക്കൾ മടിക്കുന്ന ഈ സാഹചര്യത്തിൽ, നിരവധി കുടുംബങ്ങൾ തങ്ങളുടെ കൈവശമുള്ള പഴയ സ്വർണ്ണാഭരണങ്ങൾ വിറ്റഴിക്കുന്നു പ്രവണതയും വർധിച്ചിട്ടുണ്ട്. , 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പഴയ സ്വർണ്ണത്തിന്റെ വിൽപ്പന ഏകദേശം 50 ടണ്ണോളം എത്തിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനത്തിലധികം കൂടുതലാണ്.
യുകെയിലും ഓസ്ട്രേലിയയിലും വിസ നിയമങ്ങൾ കർശനമാക്കുന്നു; ഗൾഫ് പ്രവാസികൾക്ക് ആശ്വാസമായി ഇളവുകൾ
രാജ്യാന്തര യാത്രാമേഖലയെയും പ്രവാസികളെയും വലിയ രീതിയിൽ സ്വാധീനിക്കുന്ന വൻ വിസ പരിഷ്കരണങ്ങളുമായി ലോകരാജ്യങ്ങൾ രംഗത്ത്. യുഎഇയും കുവൈറ്റും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ വിസ നടപടികൾ കൂടുതൽ ലളിതമാക്കി പ്രവാസികളെയും നിക്ഷേപകരെയും ആകർഷിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ യുഎസ്, യുകെ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വിസാ ഫീസുകൾ കുത്തനെ കൂട്ടിയും ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കിയുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾക്ക് മുൻഗണന നൽകി ടൂറിസം, തൊഴിൽ മേഖലകളെ പുനർനിർമ്മിക്കുകയാണ് പുതിയ വിസാ നയങ്ങളിലൂടെ വിവിധ സർക്കാരുകൾ ലക്ഷ്യമിടുന്നത്.പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ ആശ്വാസം നൽകുന്ന മാറ്റങ്ങളാണ് ഗൾഫ് മേഖലയിൽ നിന്നും പുറത്തുവരുന്നത്. കൂടുതൽ വിദേശികൾക്ക് വിസ ഓൺ അറൈവൽ നൽകുന്നതിനായി യുഎഇ തങ്ങളുടെ മാനദണ്ഡങ്ങൾ വിപുലീകരിച്ചു. നിലവിലുള്ളവർക്ക് പുറമെ ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി ഇനി ഈ ആനുകൂല്യം ലഭിക്കും. കൂടാതെ ദുബായിൽ പ്രോപ്പർട്ടി നിക്ഷേപകർക്കുള്ള റെസിഡൻസി വിസ നിയമങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അയൽരാജ്യമായ കുവൈറ്റാകട്ടെ, വിദേശ നിക്ഷേപകരെ ആകർഷിക്കാൻ 15 വർഷം വരെ കാലാവധിയുള്ള പുതിയ ദീർഘകാല റെസിഡൻസി പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു.പാശ്ചാത്യ രാജ്യങ്ങളിൽ വിസ ചെലവേറും; നിയമങ്ങൾ കടുപ്പമാകുംഗൾഫ് മേഖലയ്ക്ക് പുറത്ത് വിസ നടപടികൾ കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമാവുകയാണ്. ജപ്പാൻ 1978-ന് ശേഷം ആദ്യമായി വിസാ ഫീസ് അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചു. ഇതോടെ സിംഗിൾ എൻട്രി ഫീസ് 15,000 ജാപ്പനീസ് യെന്നായി (ഏകദേശം 8,800 രൂപ) ഉയർന്നു. യുഎസ് എംബസികളിൽ അധിക തുക നൽകിയാൽ 10 ദിവസത്തിനകം ഇന്റർവ്യൂ ലഭിക്കുന്ന 'ഫാസ്റ്റ് ട്രാക്ക് വിസ' സംവിധാനം നിലവിൽ വന്നെങ്കിലും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കടുത്ത പരിശോധനകളാണ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തുന്നത്.അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യുകെ തങ്ങളുടെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ രണ്ട് വർഷത്തിൽ നിന്ന് 18 മാസമായി കുറയ്ക്കാനും വിദഗ്ദ്ധ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് നിയമങ്ങൾ കർശനമാക്കാനുമുള്ള ഒരുക്കത്തിലാണ്. ഓസ്ട്രേലിയയും സ്കിൽഡ് വർക്കർ വിസകൾക്കുള്ള മിനിമം ശമ്പള പരിധി കുത്തനെ ഉയർത്തിയിട്ടുണ്ട്. ഇതോടെ വിദേശ തൊഴിലാളികൾക്ക് ഓസ്ട്രേലിയയിൽ വിസ യോഗ്യത നേടുക പ്രയാസകരമാകും.ഡിജിറ്റൽ യുഗത്തിലേക്ക് ഷെങ്കൻ വിസ; മറ്റ് രാജ്യങ്ങളിലെ മാറ്റങ്ങൾയൂറോപ്പിലെ ഷെങ്കൻ മേഖലയിലാകെ പാസ്പോർട്ട് സ്റ്റാമ്പിംഗിന് പകരം വിരലടയാളവും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്ന ഡിജിറ്റൽ എൻട്രി/എക്സിറ്റ് സിസ്റ്റം പൂർണ്ണമായും പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. അതേസമയം ഏഷ്യൻ മേഖലയിൽ, ചൈന തങ്ങളുടെ വിസ രഹിത പ്രവേശന പദ്ധതി 40-ലധികം രാജ്യങ്ങളിലെ പൗരന്മാർക്കായി ഈ വർഷം അവസാനം വരെ നീട്ടിയിട്ടുണ്ട്. മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ വിയറ്റ്നാം സന്ദർശിക്കുന്നവർക്ക് യാത്രയ്ക്ക് ഏഴ് ദിവസം മുൻപുള്ള ഡിജിറ്റൽ ആരോഗ്യ പ്രഖ്യാപനവും സർക്കാർ നിർബന്ധമാക്കി. ലോകമെമ്പാടും മാറിയ ഈ വിസ നിയമങ്ങൾ പ്രവാസികളുടെയും രാജ്യാന്തര യാത്രക്കാരുടെയും ഉപരിപഠന-തൊഴിൽ മോഹങ്ങളെ വരും ദിവസങ്ങളിൽ വലിയ രീതിയിൽ സ്വാധീനിക്കും.
രാജ്യത്തെ ഇന്ധന വില ഉടന്‍ കുറയ്ക്കില്ല; വിചിത്ര ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില ഉടന്‍ കുറയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എണ്ണ വില രാജ്യത്ത് കുറയാന്‍ ഇനിയും രണ്ടോ മൂന്നോ മാസമെങ്കിലും എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുതലായിരുന്ന സമയം വാങ്ങിയ എണ്ണയാണ് ഇപ്പോഴും രാജ്യത്ത് വില്‍ക്കുന്നതെന്നാണ് വിശദീകരണം.ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി, ഇന്ധന സംഭരണ ശേഷി വര്‍ദ്ധിപ്പിച്ചും ഉഭയകക്ഷി പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കിയും എണ്ണവില കുറഞ്ഞിരിക്കുന്ന ഈ സാഹചര്യം ഇന്ത്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തുറമുഖങ്ങളിലും ടെര്‍മിനലുകളിലും എണ്ണ സംഭരണ ശാലകളിലും അടുത്ത 76 മുതല്‍ 80 ദിവസം വരെ ഉപയോഗിക്കാനുള്ള ഇന്ധന ശേഖരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
മൊബൈൽ റീച്ചാർജിലും 'ഷോക്ക്' വരുന്നു, ഇക്കുറി ഉപഭോക്താക്കൾ താങ്ങില്ലെന്ന് മുന്നറിയിപ്പ്
പെട്രോളിലും ഗ്യാസിലും 'പണികിട്ടിയ' ഇന്ത്യക്കാർക്ക് ഇരുട്ടടിയായി മൊബൈൽ റീച്ചാർജിലും ഷോക്ക് വരുന്നു. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കുമെന്നു സാമ്പത്തിക സ്ഥാപനമായ നൊമൂറ റിസർച്ചിന്റെ റിപ്പോർട്ട്. പക്ഷേ ഇക്കുറി നിരക്ക് വർധന ഉപഭോക്താക്കൾക്ക് താങ്ങാൻ ആയേക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ടെലികോം നിരക്ക് വർധനയ്ക്കു കളമൊരുങ്ങുന്നത്. ഇറാൻ യുദ്ധത്തോടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ഇന്ത്യക്കാരുടെ വയറ്റത്തടിക്കുന്ന തീരുമാനമായിരിക്കും വർധനയെന്നും വിദഗ്ധർ പറയുന്നു.നടപ്പുസാമ്പത്തിക വർഷത്തിന്റെ (2026-27) മൂന്നാം പാദത്തിൽ (ഒക്ടോബർ - ഡിസംബർ) മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുമെന്ന് വിവിധ ബ്രോക്കറേജുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരക്ക് വർധന നടപ്പിലാക്കിയില്ലെങ്കിൽ കമ്പനികളുടെ വരുമാനം പരിമിതമായിരിക്കുമെന്നും ഇവർ പറയുന്നു. 2019നു ശേഷമുള്ള എല്ലാ രണ്ടു വർഷങ്ങളിലും ഇന്ത്യൻ ടെലികോം കമ്പനികൾ 19-29% വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മൂന്നാം പാദത്തിൽ 15% വരെ നിരക്ക് വർധിപ്പിക്കാനാണ് കമ്പനികൾ ഒരുങ്ങുന്നത്. ഇന്റർനെറ്റിന് ചെലവാക്കുന്ന തുകയിലും ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനത്തിലും ഇന്ത്യ ഏറെ പിന്നിലാണെന്നാണ് മൊബൈൽ കമ്പനികൾ ഉയർത്തുന്ന വാദം. അതുകൊണ്ടു തന്നെ നിരക്ക് വർധനയ്ക്കുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇത് ഉപഭോക്താക്കൾക്ക് താങ്ങാനാകുമോയെന്ന കാര്യത്തിൽ ബ്രോക്കറേജുകൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ പ്രതിശീർഷ വരുമാനം കുറവാണ്. നിരക്ക് കൂട്ടിയാൽ അവർക്ക് താങ്ങാനായേക്കില്ല. ഇപ്പോൾ തന്നെ ഇന്ത്യയിലെ ഉപഭോക്താക്കൾ മറ്റു രാജ്യങ്ങളേക്കാൾ കൂടുതൽ നിരക്കാണ് അടയ്ക്കുന്നത്. മൊബൈൽ ഫോൺ ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, പണമടയ്ക്കൽ തുടങ്ങി മൊബൈൽ ഫോണിനെ ആശ്രയിക്കാതെ ആർക്കും മുന്നോട്ടുപോകാൻ കഴിയില്ല. അതുകൊണ്ടു തന്നെ റീച്ചാർജ് ചെലവിൽ ചെറുതായി ഉണ്ടാകുന്ന ചെലവു പോലും ആളുകളെ കാര്യമായി ബാധിക്കുമെന്നും നൊമൂറ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ ടെലികോം വിപണി വലുതാണെങ്കിലും പല ഉപഭോക്താക്കളും ഇപ്പോഴും ചെറിയ റീച്ചാർജ് പ്ലാനുകളാണ് തിരഞ്ഞെടുക്കുന്നത്. ഇതിലുണ്ടാകുന്ന ചെറിയ മാറ്റം പോലും അവരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആളുകൾ മൊബൈൽ റീച്ചാർജിനു വേണ്ടി ചെലവാക്കുന്ന തുക കുറയ്ക്കാൻ സാധ്യതയുണ്ട്. പല ആളുകളും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ്. നിരക്ക് വർധന ഇതിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്. എന്തിന് വർധന?മൊബൈൽ നെറ്റ്വർക്കുകൾ നിർമിക്കാനും അത് മാനേജ് ചെയ്യാനും ഒപ്പം സ്പെക്ട്രം അനുവദിച്ചതിനു പണം അടയ്ക്കാനും മൊബൈൽ കമ്പനികൾക്ക് വലിയ തുക ആവശ്യമാണ്. ഇത് കണ്ടെത്താൻ മൊബൈൽ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തുക മാത്രമാണ് കമ്പനികളുടെ മുന്നിലുള്ള എളുപ്പവഴി. ഒരു ഉപഭോക്താവിൽ നിന്ന് പ്രതിമാസം ലഭിക്കുന്ന ശരാശരി തുക (എആർപിയു) ഉയർത്തിയാൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന് കമ്പനികളും വാദിക്കുന്നു. അതേസമയം, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷന് ഇന്ത്യയിൽ ഈടാക്കുന്ന തുക ചൈന, ജപ്പാൻ, കാനഡ പോലുള്ള രാജ്യങ്ങളേക്കാൾ വളരെ കുറവാണെന്നും നൊമൂറ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ വില വർധന കാര്യമായി ഉപഭോക്താക്കളെ ബാധിച്ചേക്കില്ലെന്നും റിപ്പോർട്ട് തുടരുന്നു.
ജാഗ്രതവേണം;സോഷ്യല്‍ മീഡിയയിലെ സുരക്ഷാ സവിശേഷതകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട്
ആധുനിക കാലത്ത് സോഷ്യല്‍ മീഡിയ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എങ്കിലും അടുത്തിടെ കുട്ടികളുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി രാജ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതിനായി പുതിയ സവിശേഷതകള്‍ ചേര്‍ക്കാന്‍ അധികാരികള്‍ പ്ലാറ്റ്ഫോമുകളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ക്കായി ലഭ്യമായ പകുതിയിലധികം സവിശേഷതകളും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഒരു റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.പരിശോധന നടത്തിയത് എങ്ങനെമൂന്ന് ഘട്ടങ്ങളിലായാണ് ഈ പരിശോധന നടത്തിയത്. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഗവേഷണ സംഘം ഡമ്മി അക്കൗണ്ടുകള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളില്‍ അവ പരീക്ഷിച്ചു. ആദ്യത്തേതില്‍ കുട്ടികള്‍ സാധാരണയായി പ്ലാറ്റ്ഫോം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പരിശോധിച്ചു. രണ്ടാം ഘട്ടം കുട്ടികള്‍ക്ക് സുരക്ഷാ സവിശേഷതകള്‍ എങ്ങനെ എളുപ്പത്തില്‍ മറികടക്കാമെന്ന് പരിശോധിച്ചു. മൂന്നാം ഘട്ടം മുതിര്‍ന്നവര്‍ക്ക് ചെറുപ്പക്കാരുടെ അക്കൗണ്ടുകള്‍ എങ്ങനെ എളുപ്പത്തില്‍ ആക്സസ് ചെയ്യാമെന്ന് പരിശോധിച്ചു. പ്ലാറ്റ്ഫോമിലെ സുരക്ഷാ സവിശേഷതകളില്‍ പലതും തകരാറിലാണെന്ന് കണ്ടെത്തിയാല്‍ അത് പരാജയമായി കണക്കാക്കുകയായിരു
അറിഞ്ഞിരിക്കണം ഈ വമ്പൻ മാറ്റങ്ങൾ! റെയിൽവേ പിഴ തുക കൂടും, പാസ്പോർട്ട് നിരക്കുകൾ ഉയരും; ഇന്ന് മുതൽ രാജ്യത്തുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇതാ
ജൂലൈ ഒന്ന് മുതൽ രാജ്യത്തെ വിവിധ മേഖലകളിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. റെയിൽവേ പിഴത്തുക, പാസ്പോർട്ട് നിരക്കുകൾ, എൽപിജി വില, ആധാർ അപ്ഡേറ്റ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലാണ് നിർണായകമായ ഈ പരിഷ്കാരങ്ങൾ ഉണ്ടാകുന്നത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:ട്രെയിൻ യാത്രക്കാർക്ക് കനത്ത പിഴടിക്കറ്റില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടാൽ ഈടാക്കുന്ന പിഴത്തുക ജൂലൈ 1 മുതൽ 250 രൂപയിൽ നിന്നും 500 രൂപയായി ഉയരും. സ്ത്രീകൾക്കായി റിസർവ് ചെയ്തിട്ടുള്ള കോച്ചുകളിൽ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാർക്ക് 2500 രൂപ വരെ പിഴ ചുമത്തും. ഇതിനുപുറമേ, മറ്റൊരാളുടെ പേരിൽ എടുത്ത ടിക്കറ്റുമായി യാത്ര ചെയ്യുക, ട്രെയിനിൽ ബഹളം വയ്ക്കുക, നിയമവിരുദ്ധമായി സാധനങ്ങൾ വിൽക്കുക എന്നിവയും കനത്ത പിഴ ഈടാക്കുന്നതിന് കാരണമാകും.പാസ്പോർട്ട് നിരക്കുകൾ വർദ്ധിക്കുംഇന്ന് മുതൽ പുതിയ പാസ്പോർട്ട് എടുക്കുന്നതിനുള്ള ചെലവ് വർദ്ധിക്കും. 36 പേജുള്ള സാധാരണ പാസ്പോർട്ടിനുള്ള അപേക്ഷാ ഫീസ് നിലവിലെ 1,500 രൂപയിൽ നിന്നും 2,500 രൂപയായി കൂടും. 60 പേജുള്ള പാസ്പോർട്ടിന്റെ നിരക്ക് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി ഉയരും. തത്കാൽ വിഭാഗത്തിൽ 36 പേജുള്ള പാസ്പോർട്ടിന് 5,000 രൂപയും, 60 പേജുള്ള തത്കാൽ പാസ്പോർട്ടിന് 6,000 രൂപയുമാണ് പുതിയ നിരക്ക്.ഇന്ധന-എൽപിജി വിതരണത്തിലെ മാറ്റങ്ങൾപെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ഇന്ന് മുതൽ പിൻവലിക്കും. ഇനി മുതൽ 200 ലിറ്റർ ഡീസൽ പരിധി ഉണ്ടായിരിക്കില്ല. ആഭ്യന്തര - വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില പുതുക്കി നിശ്ചയിക്കും. ഇതോടൊപ്പം സിഎൻജി, പിഎൻജി, എടിഎഫ് വിലകളിലും പരിഷ്കരണങ്ങൾ ഉണ്ടായേക്കാം.ആധാർ കാർഡ് സൗജന്യ അപ്ഡേറ്റ്ആധാർ കാർഡിൽ ഇ-മെയിൽ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്ക് ജൂലൈ 1 മുതൽ ഡിസംബർ വരെ അത് സൗജന്യമായി ചെയ്യാൻ അവസരമുണ്ട്. മുൻപ് ഇതിനായി 75 രൂപ ഫീസ് ഈടാക്കിയിരുന്നു.ആദായ നികുതി റിട്ടേൺ സമയപരിധി2025-26 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2026 ജൂലൈ 31-ന് മുൻപായി റിട്ടേൺ സമർപ്പിക്കേണ്ടതാണ്. ഈ നിശ്ചിത തീയതിക്കുള്ളിൽ ഫയൽ ചെയ്യാത്തവരിൽ നിന്ന് പിഴ ഈടാക്കും.പുതിയ തൊഴിലുറപ്പ് പദ്ധതിനിലവിലുള്ള തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് 'വിബിജി രാംജി' എന്ന പേരിലുള്ള പുതിയ പദ്ധതി ജൂലൈ 1 മുതൽ രാജ്യത്ത് ആരംഭിക്കുകയാണ്.ദേശീയ സെൻസസ് നടപടികൾദേശീയ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സമയം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. നാളെ മുതൽ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്തും.പിഎം കിസാൻ ഇ-കെവൈസിപിഎം കിസാൻ പദ്ധതി വഴി ലഭിക്കുന്ന 6,000 രൂപയുടെ ആനുകൂല്യം മുടങ്ങാതെ ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ തങ്ങളുടെ ഇ-കെവൈസി സ്റ്റാറ്റസ് ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
പെട്രോള്‍, ഡീസല്‍ വില കുറച്ച് നയാര എനര്‍ജി
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനര്‍ജി. പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവിനെ തുടര്‍ന്നാണ് നടപടി.ഡല്‍ഹിയിലെ നയാര പെട്രോള്‍ പമ്പില്‍ പെട്രോള്‍ ലിറ്ററിന് 105.71 രൂപയും ഡീസല്‍ ലിറ്ററിന് 94.31 രൂപയുമാണ് വില. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതിന് പിന്നാലെ ആദ്യമായി ഇന്ധന വില കുറയ്ക്കുന്ന സ്വകാര്യ കമ്പനിയാവുകയാണ് നയാര. പ്രതിസന്ധി രൂക്ഷമായപ്പോള്‍ ആദ്യം വില വര്‍ധിപ്പിച്ചതും നയാര കമ്പനിയായിരുന്നു.അതേസമയം രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റം ഇല്ല.
ഈ വർഷം ഇതാദ്യം, വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില കുറഞ്ഞു. 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരത്തോളം രൂപയുടെ വർദ്ധന ഉണ്ടായിട്ടുണ്ട് എന്നതിനാൽ ഹോട്ടൽ മേഖലയ്ക്ക് ഇന്നത്തെ വിലക്കുറവിലൂടെ നേരിയ ആശ്വാസം മാത്രമേ ലഭിച്ചിട്ടുള്ളൂ.വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ദില്ലി, ലഖ്നൗ എന്നീ നഗരങ്ങളിൽ വിലയിൽ 183.50 രൂപയുടെ കുറവുണ്ടായപ്പോൾ, കൊൽക്കത്തയിൽ 174 രൂപയാണ് കുറഞ്ഞത്. ചണ്ഡീഗഢിൽ 181.50 രൂപയുടെയും പട്നയിൽ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്ന് മൂവായിരത്തിന് മുകളിൽ എത്തിയത്. യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു. ആഗോള എണ്ണ - വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമായതും വിപണിക്ക് അനുകൂലമായി. എന്നാൽ ആനുപാതികമായ കുറവ് വാണിജ്യ എൽപിജി വിലയിൽ വരുത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു.
ദുബായ് മലയാളികൾക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നു. വേനൽക്കാല അവധിയും മറ്റും വരുന്നതിനിടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നത്. ജൂലൈ-ഓഗസ്റ്റ് യാത്രാ സീസണ് മുന്നോടിയായി വിമാനകമ്പനികൾ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനിടെ കൂടിയാണ് ടിക്കറ്റ് നിരക്കുകൾ കുറയുന്നത്.മലയാളികൾക്കാണ് ടിക്കറ്റ് നിരക്കിലെ കുറവ് കൂടുതലും ഗുണം ചെയ്യുക. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ കുറവാണ് വന്നിരിക്കുന്നത്. 3500 - 3600 ദിർഹം വരെ ഉയർന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 2600 ദിർഹം വരെയായി കുറഞ്ഞിരിക്കുകയാണ്. കൂടുതൽ വിമാനങ്ങൾ വന്നതും സീറ്റിംഗ് കപ്പാസിറ്റി ഉയർന്നതുമാണ് നിരക്ക് കുറയാൻ കാരണമെന്നാണ് ട്രാവൽ ഏജൻസി ഉടമകൾ പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് നിരക്കുകൾ ഇതിനും കുറവായിരുന്നു എന്നും അവർ പറഞ്ഞു.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തശേഷം പേരും തീയതിയും മാറ്റാന്‍ സാധിക്കുമോ? എത്ര പണം ചെലവാകും
പല ട്രെയിന്‍ യാത്രക്കാര്‍ക്കും ചിലപ്പോഴൊക്കെ എന്തെങ്കിലും കാരണത്താല്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വരും. എന്നാല്‍ ആ ടിക്കറ്റ് റദ്ദാക്കുന്നതിനേക്കാള്‍ ആവശ്യക്കാരനായ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കുന്നതാണ് നല്ലതെന്ന് പലരും കരുതുന്നു. എന്നാല്‍ റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് എല്ലാ സാഹചര്യങ്ങളിലും ഇത് സാധ്യമല്ല. കാരണം സാധാരണയായി ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അതുകൊണ്ട് യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ.അങ്ങനെയാണെങ്കിലും ചില നിയമങ്ങള്‍ പ്രകാരം നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ആ ടിക്കറ്റ് കൈമാറാന്‍ റെയില്‍വേ അനുവദിക്കുന്നുണ്ട്.അടുത്തിടെ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ടുള്ള നിരവധി അവകാശവാദങ്ങള്‍ വൈറലാകുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം യാത്രക്കാര്‍ക്ക് പേരും യാത്രാ തീയതിയും പണചിലവില്ലാതെ മാറ്റാന്‍ കഴിയുമെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. പലരും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വാസ്തവം എന്താണെന്ന് അറിയാം.റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി നിങ്ങള്‍ക്ക് തീയതി മാറ്റാന്‍ കഴിയും. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ കൗണ്ടറില്‍ അപേക്ഷിക്കണം. എങ്കിലും തീയതി മാറ്റുന്നതിന് റെയില്‍വേ ഫീസ് ഈടാക്കുന്നു. പക്ഷേ ഒരേ സ്ഥലത്തേക്ക് ഈ സൗകര്യം ഒരിക്കല്‍ മാത്രമേ ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കുക.ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ യാത്രാ തീയതികള്‍ നേരിട്ട് മാറ്റാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ആദ്യം ടിക്കറ്റ് റദ്ദാക്കുകയും പിന്നീട് മറ്റൊന്ന് ബുക്ക് ചെയ്യുകയും വേണം.ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എന്തെങ്കിലും തെറ്റ് നല്കിയിട്ടുണ്ടെങ്കില് പിന്നീട് അത് എഡിറ്റ് ചെയ്യാന്‍ കഴിയില്ല. എന്നാലും ചില നിയമങ്ങള്‍ പ്രകാരം മാതാപിതാക്കള്‍, ഭര്‍ത്താവ്, ഭാര്യ, സഹോദരന്, സഹോദരി, മകന്, മകള്‍ തുടങ്ങിയ ചില കുടുംബാംഗങ്ങളുടെ പേരില്‍ സ്ഥിരീകരിച്ച ടിക്കറ്റ് കൈമാറാന്‍ റെയില്‍വേ അനുവദിക്കുന്നു.കുടുംബത്തിന്റെ പേരിലേക്ക് ടിക്കറ്റ് എങ്ങനെ മാറ്റാന്‍ കഴിയുംനിങ്ങളുടെ ടിക്കറ്റ് ഒരു കുടുംബാംഗത്തിന് കൈമാറണമെങ്കില്‍ ചില പ്രധാന ഘട്ടങ്ങള്‍ അറിയേണ്ടതുണ്ട്ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് സ്റ്റേഷന് മാസ്റ്ററിലോ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ഓഫീസിലോ അപേക്ഷിക്കണം.ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ ചില പ്രധാന രേഖകള്‍ ആവശ്യമാണ്.റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ ടിക്കറ്റ് ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ത്തിയാകും.
പാസ്പോര്‍ട്ട് 3 ദിവസത്തിനുള്ളില്‍ വീട്ടിലെത്തും; അറിയാം തത്കാല്‍ പാസ്പോര്‍ട്ടിനെക്കുറിച്ച്
അപ്രതീക്ഷിതമായി വിദേശയാത്ര നടത്തേണ്ടി വരികയും പാസ്പോര്‍ട്ട് കൈവശം ഇല്ലാതിരിക്കുകയും ചെയ്താല്‍ വിഷമിക്കേണ്ട കാര്യമില്ല. ഇന്ത്യാ ഗവണ്മെന്റിന്റെ തത്കാല്‍ പാസ്പോര്‍ട്ട് പദ്ധതി സാധാരണ പ്രക്രിയയേക്കാള്‍ വളരെ വേഗത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ നല്കുന്ന അപേക്ഷയും രേഖകളും ശരിയായ രീതിയിലാണെങ്കില്‍ മിക്കവാറും 1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്ട്ടുകള് ലഭിക്കും. എങ്കിലും പാസ്പോര്‍ട്ട് ലഭ്യമാകാനുള്ള പ്രോസസ്സിംഗ് സമയം നിങ്ങളുടെ രേഖകളെയും പ്രക്രിയയെയും ആശ്രയിച്ചാണിരിക്കുന്നത്. എന്താണ് തത്കാല്‍ പാസ്പോര്‍ട്ട്?തൊഴില്‍, പഠനം, മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ അല്ലെങ്കില്‍ വിദേശ യാത്ര എന്നിവയ്ക്കായി വേഗത്തില്‍ പാസ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി പാസ്പോര്‍ട്ട് അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് പ്രോസസ്സ് ചെയ്യുന്നത്.തത്കാല്‍ പാസ്പോര്‍ട്ടിന് ആവശ്യമായ രേഖകള്‍ആധാര്‍ കാര്‍ഡ്പാന്‍ കാര്‍ഡ്വോട്ടര്‍ ഐഡി അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്വൈദ്യുതി ബില്‍ബാങ്ക് പാസ്ബുക്ക്ജനനത്തീയതി തെളിയിക്കുന്ന രേഖപാസ്പോര്‍ട്ട് സൈസ് ഫോട്ടോതത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ എത്ര ഫീസ് നല്‍കണം36 പേജുള്ള പുതിയ പാസ്പോര്‍ട്ട് - 3,500 രൂപ60 പേജുള്ള പുതിയ പാസ്പോര്‍ട്ട് - 4,000 രൂപതത്കാല്‍ പാസ്പോര്‍ട്ടിന് എങ്ങനെ അപേക്ഷിക്കാം?പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്യുക.'Apply for a new passport' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.അപേക്ഷാ ഫോം പൂരിപ്പിച്ച് തത്കാല്‍ വിഭാഗം തിരഞ്ഞെടുക്കുക.ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.അടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.രേഖകളുമായി നിശ്ചിത തീയതിയില്‍ എത്തി ബയോമെട്രിക് പ്രക്രിയ പൂര്‍ത്തിയാക്കുക.എത്ര ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കും?എല്ലാ രേഖകളും ക്രമത്തിലാണെന്നും അപേക്ഷയില്‍ പോരായ്മകളൊന്നുമില്ലെന്നും കണ്ടെത്തിയാല്‍ സാധാരണയായി 1 മുതല്‍ 3 ദിവസത്തിനുള്ളില്‍ തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കും. ചില സന്ദര്‍ഭങ്ങളില്‍ ആദ്യം പാസ്പോര്‍ട്ട് നല്‍കുകയും പിന്നീട് പൊലീസ് പരിശോധന നടത്തുകയും ചെയ്യാറുണ്ട്.
പശ്ചിമേഷ്യയില്‍ താത്ക്കാലിക ആശ്വാസം, ഇറാന്-യുഎസ് വെടിനിര്‍ത്തലിന് ധാരണ; ഖത്തറില്‍ നാളെ ചര്‍ച്ച നടക്കും
തെഹ്റാൻ: പശ്ചിമേഷ്യ യുദ്ധഭീതിക്ക് താത്ക്കാലിക ആശ്വാസം. സമാധാന ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറെന്നാണ് റിപ്പോര്‍ട്ട്. നാളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ക്ക് തീരുമാനം ഉണ്ടാക്കുമെന്നും യുഎസ് പറഞ്ഞു. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് മാത്രമാണെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോര്‍മൂസ് നിയന്ത്രണ വിഷയത്തില്‍ ഒരു കക്ഷികളും ഇടപെടരുതെന്നും മുന്നറിയിപ്പ് ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഖത്തറില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി ആണ് ഇറാന്റെ പ്രതികരണം.
വാട്സ്ആപ്പ് നേരിടുന്നത് വലിയ ഭീഷണി; വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് നിരവധി കേസുകള്‍
മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിന്റെ ഉപയോക്താക്കള്‍ വലിയ ഭീഷണിയില്‍. വാട്ട്സ്ആപ്പിന്റെ വെബ്, ഡെസ്ക്ടോപ്പ് പതിപ്പുകളില്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു മാല്‍വെയര്‍ ക്യാമ്പൈയിന് കണ്ടെത്തി. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്സ്കിയുടെ അഭിപ്രായത്തില്‍ മാല്‍വെയര്‍ വ്യാപിപ്പിക്കാന്‍ സൈബര്‍ കുറ്റവാളികള്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലേഷ്യയിലെ ഉപയോക്താക്കളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.വാട്ട്സ്ആപ്പില്‍ മാല്‍വെയര്‍ പ്രചരിക്കുന്നത് ഇങ്ങനെകാസ്പെര്സ്കി ഗവേഷകര്‍ പറയുന്നത് സൈബര്‍ ആക്രമണകാരികള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിനായി തട്ടിയെടുക്കപ്പെട്ട വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്. ഈ ആക്രമണത്തിന്റെ ഏറ്റവും വലിയ അപകടം സൈബര്‍ ആക്രമണകാരികള്‍ അയയ്ക്കുന്ന മാല്‍വെയര്‍ അറ്റാച്ചുമെന്റുകള്‍ വാട്സ് ആപ്പ് ഉപയോക്താവിന് അവരുടെ കോണ്ടാക്റ്റുകളില് നിന്നുള്ള ഫയലുകളായി തോന്നും എന്നതാണ്. ബാങ്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ പോലെയുളളതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ അറ്റാച്ചുമെന്റുകള്‍ക്ക് പേരിട്ടിരിക്കുന്നത്. അതിനാല്‍, ഉപയോക്താക്കള്‍ അധികം ആലോചിക്കാതെ ആ ഫയലുകള്‍ തുറക്കുന്നു.whatsapp malware attackഫയല്‍ തുറന്നാലുടന്‍ ഹാക്ക് ചെയ്യപ്പെടും.ഈ ഫയലുകള്‍ തുറന്നാലുടന്‍ ഇത് ഒരു ബാഹ്യ ഉറവിടത്തില്‍ നിന്ന് മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ആക്രമണകാരിക്ക് ഉപകരണത്തിലേക്ക് പൂര്‍ണ്ണ ആക്സസ് ലഭിക്കുകയും ഉപകരണത്തില്‍ നിന്ന് ഡാറ്റയും മറ്റ് വിവരങ്ങളും മോഷ്ടിക്കാന്‍ കഴിയുകയും ചെയ്യും. കൂടാതെ നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് മറ്റ് സിസ്റ്റങ്ങളെ ഹാക്ക് ചെയ്യാനും ഹാക്കര്‍മാര്‍ക്ക് മാല്‍വെയര്‍ ഉപയോഗിക്കാം.
രാജ്യത്ത് ഇന്ധനവില കുറയില്ല; സൂചനകളുമായി എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറയില്ലെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടന്‍ കുറയില്ലെന്നാണ് എണ്ണക്കമ്പനികള്‍ നല്കുന്ന വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷകാലത്ത് എണ്ണക്കമ്പനികള്‍ നേരിട്ട നഷ്ടം നികത്തുന്നതിന്റെ ഭാഗമായി എണ്ണ വില കുറയ്ക്കില്ലെന്നാണ് വിവരം. ഇറാന്-യുഎസ് സമാധാന കരാറില്‍ അന്തിമ തീരുമാനം എടുക്കും വരെ വില കുറയാന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വില കുറയ്ക്കാന്‍ തയ്യാറല്ലെന്ന കാര്യം എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.ഇതിനിടെ, പാചക വാതക വില നേരിയ രീതിയിലെങ്കിലും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കിയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മാറുമെന്നാണ് അറിയിപ്പ്. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകള്‍ക്ക് ആശ്വാസമാകും. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍
പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്.ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാർക്ക് നൽകുന്നത് 66 രാജ്യങ്ങളാണ്.ഇന്ത്യൻ പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് 'യാത്രാരേഖ' മാത്രമാണെന്നും നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്പോർട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതർ വിശദമാക്കിയത്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്പോർട്ട് നൽകുന്നത്. എന്നാൽ ഇത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്പോർട്ടിൽ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സർക്കാരിലേക്ക് തിരികെ നൽകാൻ കൈവശക്കാരൻ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥർ വിശദമാക്കിയത്.
ആധാറിനും വോട്ടർ ഐഡി കാർഡിനും പുറകെ ഇന്ത്യൻ പാസ്പോർടും; പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യൻ പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് 'യാത്രാരേഖ' മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോർട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്പോർട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്പോർട്ട് നൽകുന്നത്. എന്നാൽ ഇത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്പോർട്ടിൽ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സർക്കാരിലേക്ക് തിരികെ നൽകാൻ കൈവശക്കാരൻ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ട്രെയിനില്‍ ലഗേജ് കൊണ്ടുപോകുന്ന നിയമങ്ങളില്‍ മാറ്റം വരുത്തി റെയില്‍വേ; കായിക താരങ്ങള്‍ക്ക് സന്തോഷിക്കാം
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഓരോ യാത്രക്കാരനും റെയില്‍വേ നിയമങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാ വസ്തുക്കളും കൊണ്ടുപോകാന്‍ റെയില്‍വേ അനുവദിക്കുന്നില്ല. ചിലത് കൊണ്ടുപോകുന്നത് കുറ്റകരമാണ്. ഏതെങ്കിലും യാത്രക്കാര്‍ ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയും പിഴചുമത്തുകയും ചെയ്യേണ്ടി വന്നേക്കാം. എങ്കിലും അത്ലറ്റുകളെ സംബന്ധിച്ച് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇപ്പോള്‍ ട്രെയിനില്‍ വലിയ വലിപ്പത്തിലുള്ള സ്പോര്‍ട്സ് ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നത് മുമ്പത്തേക്കാള്‍ എളുപ്പമായേക്കുംവലിപ്പക്കൂടുതലുള്ള സ്പോര്‍ട്സ് ഉപകരണങ്ങള്‍ ട്രെയിനുകളില്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ചു. പക്ഷേ ഈ വ്യവസ്ഥ എല്ലാ സ്പോര്‍ട്സ് ഉപകരണങ്ങള്‍ക്കും ബാധകമല്ല. നിലവാരമില്ലാത്തതും ദുര്‍ബലവുമായ സ്പോര്‍ട്സ് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച ഒരു പുതിയ സര്‍ക്കുലറും റെയില്‍വേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്, വമ്പന്മാർക്കിടയിൽ കരുത്തോടെ ഇന്ത്യയും; ഏറ്റവും മുന്നിൽ അമേരിക്ക
ഡിജിറ്റല്‍ ഇടപാടുകളുടെയും ക്രിപ്റ്റോ കറന്‍സികളുടെയും കടന്നുകയറ്റത്തിനിടയിലും, ലോകരാജ്യങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോള്‍ വിശ്വസിച്ച് അഭയം പ്രാപിക്കാന്‍ ഇന്നും സ്വര്‍ണം തന്നെയാണ് ആശ്രയം. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ സ്വര്‍ണ്ണശേഖരം വീണ്ടും വന്‍തോതില്‍ ഉയര്‍ത്തുകയാണ്. ആഗോളതലത്തിലെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ പുതിയ റാങ്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നത് രാജ്യങ്ങളുടെ സാമ്പത്തിക തന്ത്രങ്ങളുടെ പ്രധാന കേന്ദ്രം ഇന്നും ഈ മഞ്ഞലോഹം തന്നെയാണ് എന്നാണ്.അമേരിക്കയുടെ ആധിപത്യം, ഒപ്പം യൂറോപ്പുംഈ പട്ടികയില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. 8,133.5 ടണ്‍ സ്വര്‍ണ്ണ ശേഖരമാണ് അമേരിക്കയ്ക്കുള്ളത്. ഇത് രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ ശേഖരത്തിന്റെ ഇരട്ടിയിലധികമാണ്. മാത്രമല്ല ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ആകെ ശേഖരത്തിന് ഏകദേശം തുല്യവുമാണിത്. അമേരിക്കയും യൂറോപ്പും ചേര്‍ന്നാല്‍ മാത്രം ലോകത്തെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ 60 ശതമാനത്തിലധികം വരും.പണപ്പെരുപ്പം, കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവയ്ക്കെതിരെയുള്ള ഒരു സുരക്ഷിത കവചമായാണ് രാജ്യങ്ങള്‍ സ്വര്‍ണ്ണത്തെ നിലനിര്‍ത്തുന്നത്. ഏറ്റവും വലിയ ശേഖരം പാശ്ചാത്യ രാജ്യങ്ങളിലാണെങ്കിലും, വളര്‍ന്നുവരുന്ന മറ്റ് സമ്പദ്വ്യവസ്ഥകളും ഇപ്പോള്‍ സ്വര്‍ണ്ണം വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നുണ്ട്.
ശ്രദ്ധിക്കുക; ജൂലൈ 1 മുതല്‍ സാമ്പത്തിക ഇടപാടുകള്‍ ചില പ്രധാന രേഖകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു.
അടുത്ത മാസം ആദ്യം മുതല്‍ സാമ്പത്തിക ഇടപാടുകളെയും എല്‍പിജി വിലയേയും ആധാറിനേയും ഒക്കെ ബാധിക്കുന്ന നിയമങ്ങളില്‍ മാറ്റങ്ങള്‍ വരികയാണ്.പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും. കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്തി. ഇത് മാത്രമല്ല നിരവധി റെയില്‍വേ കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴകള്‍ ഏര്‍പ്പെടുത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുക്കിയ വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ നടപ്പിലാക്കും.പുതുക്കിയ സെക്ഷന്‍ 137 പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരോ ഉപയോഗിച്ച ടിക്കറ്റ് വീണ്ടും ഉപയോഗിക്കുന്നവരോ അധിക ചാര്‍ജുകള്‍ക്കൊപ്പം ബാധകമായ നിരക്കും നല്‍കേണ്ടിവരും. നിലവിലുള്ള 250 രൂപയില്‍നിന്ന് 500 രൂപയാണ് പുതുക്കിയ നിരക്ക്.മറ്റൊരാളുടെ ടിക്കറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള പിഴയിലും മാറ്റങ്ങളുണ്ട്. ഇങ്ങനെ ചെയ്താല്‍ ടിക്കറ്റുകള്‍ കണ്ടുകെട്ടപ്പെടും. കൂടാതെ യാത്രക്കാരന് യാത്രാ നിരക്കും അധിക ചാര്‍ജുകളും നല്‍കേണ്ടിവരും.ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും അനധികൃതമായി കച്ചവടം നടത്തുന്നതും ഭിക്ഷാടനം നടത്തുന്നതിനും 2,000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുക, അസഭ്യം പറയുക, റെയില്‍വേ സൗകര്യങ്ങളില്‍ ഇടപെടുകയോ സഹയാത്രികര്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയോ ചെയ്താല്‍ 1,000 രൂപ പിഴ ചുമത്താം. മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്നവരെ ട്രെയിനുകളില്‍ നിന്നും സ്റ്റേഷനുകളില്‍ നിന്നും പുറത്താക്കുകയും പിഴ ചുമത്തുകയും ചെയ്യാം.
പാസ്പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന; നിലവിൽ വരിക നാല് സുപ്രധാന മാറ്റങ്ങൾ, യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ
യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ യാത്രകളെയും പാസ്പോർട്ട് സംബന്ധമായ ആവശ്യങ്ങളെയും ബാധിക്കുന്ന നാല് സുപ്രധാന മാറ്റങ്ങളാണ് വരാൻ പോകുന്നത്. സാധാരണ അപേക്ഷകൾ മുതൽ ഇന്ത്യയിലേക്കുള്ള യാത്ര വരെ ഇനി മാറുകയാണ്.പാസ്പോർട്ട് നിരക്കുകളിലെ വൻ വർദ്ധനവാണ് ഒന്നാമത്തെ മാറ്റം. ഇന്ത്യൻ പാസ്പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75 ശതമാനം വരെ വർദ്ധിക്കാൻ പോകുകയാണ്. ഇത് സമീപകാലത്തെ ഏറ്റവും വലിയ നിരക്ക് വർദ്ധനവാണ്. യുഎഇയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇത് ബാധിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജൂൺ 20-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, പരിഷ്കരിച്ച നിരക്കുകൾ യുഎഇ ഉൾപ്പെടെ ആഗോളതലത്തിൽ ബാധകമായിരിക്കും. യുഎഇ-യിലെ ഇന്ത്യൻ മിഷനുകൾ പുതുക്കിയ പ്രാദേശിക നിരക്കുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.അതുപോലെ തന്നെ 36 പേജിന്റെ സാധാരണ പാസ്പോർട്ടിന് ഇനി മുതൽ 1,500 രൂപയ്ക്ക് പകരം 2,500 രൂപ നൽകണം. 60 പേജിന്റെ പാസ്പോർട്ടിന് ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി വർദ്ധിക്കും. ഇനി തത്കാൽ അപേക്ഷകൾക്കാണെങ്കിൽ 6,000 രൂപ വരെയും, പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ 7,500 രൂപ വരെയും ചിലവ് വരും. ദിർഹത്തിലുള്ള പുതിയ നിരക്കുകൾ യുഎഇയിലെ ഇന്ത്യൻ മിഷനുകൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ മേഖലകള്‍ക്കുള്‍പ്പടെ കൂടുതല്‍ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്.നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വില വര്‍ധിക്കുന്നതിനും കാരണമായത്. ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭിക്കാതിരുന്നതും കടുത്ത വിലവര്‍ധനവും കാരണം കേരളത്തിലുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടേണ്ടിവരികയും ചെയ്തിരുന്നു
പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് നിരക്ക് കുത്തനെ ഉയർത്തി കുവൈറ്റ്
കുവൈറ്റ് :കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. നിലവിലെ സേവന ദാതാക്കൾക്ക് പകരമായി ജൂലൈ ഒന്നു മുതൽ ചുമതലയേൽക്കുന്ന 'ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ' എന്ന കമ്പനിയാണ് തങ്ങളുടെ വെബ്സൈറ്റിലൂടെ പുതിയ നിരക്കുകൾ പുറത്തുവിട്ടത്. പല സേവനങ്ങൾക്കും നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം തുക നൽകേണ്ടി വരുമെന്നതിനാൽ, സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറും.നിലവിൽ ഏകദേശം ഒരു ദിനാർ മാത്രമായിരുന്ന ബേസിക് സർവീസ് ചാർജ് പുതിയ പരിഷ്കാരത്തോടെ ആറ് ദിനാറായാണ് ഉയർത്തിയിരിക്കുന്നത്. ടൈപ്പിംഗ്, പ്രിന്റിംഗ്, അപേക്ഷാ സഹായം, ഫോട്ടോക്കോപ്പി, കൊറിയർ സേവനം എന്നിവയെല്ലാം ഒന്നിച്ച് ഉൾപ്പെടുത്തിയാണ് ഈ ആറ് ദിനാർ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. മുമ്പ് കൊറിയർ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് പരമാവധി 3.5 ദിനാർ വരെ മാത്രം ചിലവഴിച്ചിരുന്ന സ്ഥാനത്താണ് പ്രവാസികൾക്ക് ഇനി മുതൽ കൂടുതൽ തുക നൽകേണ്ടി വരുന്നത്.
മനോഹരമായ ഇന്റീരിയർ, ആധുനിക സൗകര്യങ്ങൾ, പ്രീമിയം ലുക്ക്; വൈറലായി വന്ദേ ഭാരത് സ്ലീപ്പർ
ബെംഗളൂരു:ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ അഭിമാന പദ്ധതികളിലൊന്നായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. മുംബൈ–ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനൊരുങ്ങുന്ന ഈ ട്രെയിനിന്റെ ഫസ്റ്റ് എസി കോച്ചിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് യാത്രാപ്രേമികളുടെ ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞത്. ആധുനിക ഇന്റീരിയർ ഡിസൈൻ, മെച്ചപ്പെടുത്തിയ യാത്രാ സൗകര്യങ്ങൾ, പ്രീമിയം നിലവാരമുള്ള സംവിധാനങ്ങൾ എന്നിവയാണ് ട്രെയിനിന്റെ പ്രധാന ആകർഷണങ്ങൾ.ദീർഘദൂര രാത്രിയാത്രകൾ സുഖകരമാകുംനിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ കൂടുതലായും പകൽ സമയത്തുള്ള ഹ്രസ്വദൂര യാത്രകൾക്കായി ചെയർ കാർ കോച്ചുകളോടെയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ പുതിയ സ്ലീപ്പർ പതിപ്പ് ദീർഘദൂര രാത്രിയാത്രകൾ കൂടുതൽ സുഖകരവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ സ്വകാര്യതയും സൗകര്യവും ഉറപ്പാക്കുന്ന രീതിയിലാണ് കോച്ചുകളുടെ രൂപകൽപ്പന.സമീപകാലത്ത് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് ട്രെയിനിന്റെ ഉൾവശത്ത് കൂടുതൽ വൃത്തിയുള്ള ലേഔട്ട്, മികച്ച സ്ഥല വിനിയോഗം, ആകർഷകമായ ഫിനിഷിംഗ്, ആധുനിക ലൈറ്റിംഗ് സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി നിരവധി പുതുമകൾ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു കാരണവശാലും മറക്കരുത്, ഇത്തവണ 19,80,224 കുട്ടികൾ; പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്, 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം
ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും ജൂൺ 28ന് തന്നെ അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ജൂൺ 28 ഞായറാഴ്ച രാവിലെ 8 നു നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാജേഷ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
വിമാനയാത്രക്കാർ കാത്തിരുന്ന നിർദ്ദേശമെത്തി, ഡിജിസിഎ ഉത്തരവ്, എല്ലാ വിമാനക്കമ്പനികളും ഇനി മുതൽ വൈ-ഫൈ സേവനം നൽകണം
വിമാനയാത്രക്കാർക്ക് ആശ്വാസമായി പുതിയ ഡിജിസിഎ നിർദ്ദേശം. ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നൽകണമെന്ന് ഡിജിസിഎ നിർദേശം നൽകി. ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക. മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഫ്ലൈറ്റ് മോഡിൽ ഉപയോഗിക്കണം. സുരക്ഷാ കാരണങ്ങളാൽ വൈ-ഫൈ സേവനം നിർത്താൻ പൈലറ്റിന് അധികാരമുണ്ട്. ഇന്ത്യൻ വ്യോമയാന സേവനങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം. നിലവിൽ 28 എയർ ഇന്ത്യ വിമാനത്തിൽ മാത്രമാണ് സൗകര്യം നൽകുന്നത്.
