ഈ വർഷം ഇതാദ്യം, വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

Advertisement
Featured Image

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില കുറഞ്ഞു. 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരത്തോളം രൂപയുടെ വർദ്ധന ഉണ്ടായിട്ടുണ്ട് എന്നതിനാൽ ഹോട്ടൽ മേഖലയ്ക്ക് ഇന്നത്തെ വിലക്കുറവിലൂടെ നേരിയ ആശ്വാസം മാത്രമേ ലഭിച്ചിട്ടുള്ളൂ.


വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളിൽ വിലയിൽ 183.50 രൂപയുടെ കുറവുണ്ടായപ്പോൾ, കൊൽക്കത്തയിൽ 174 രൂപയാണ് കുറഞ്ഞത്. ചണ്ഡീഗഢിൽ 181.50 രൂപയുടെയും പട്നയിൽ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.


പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്ന് മൂവായിരത്തിന് മുകളിൽ എത്തിയത്. യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു. ആഗോള എണ്ണ - വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമായതും വിപണിക്ക് അനുകൂലമായി. എന്നാൽ ആനുപാതികമായ കുറവ് വാണിജ്യ എൽപിജി വിലയിൽ വരുത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.

Advertisement

Related News